സമീൽ ഇല്ലിക്കൽ
മലപ്പുറം: മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര-നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കൽ (ഐ. സമീൽ - 49) തായ്ലൻഡിൽ അന്തരിച്ചു. ടൂർ മാനേജരായി ഇക്കഴിഞ്ഞ നാലിന് തായ്ലൻഡിലെത്തിയ അദ്ദേഹം, ഞായറാഴ്ച രാവിലെ പുറത്തുപോകാൻ തയാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു. മലപ്പുറം ഗ്രീൻ ഒയാസിസ് ട്രാവൽസ് ജീവനക്കാരനായിരുന്നു. മലപ്പുറം വലിയങ്ങാടി ഇത്തിൾപറമ്പ് ഇല്ലിക്കൽ വീട്ടിൽ റിട്ട. ലൈബ്രേറിയൻ മുഹമ്മദ് ഇല്ലിക്കലിന്റെയും ഇയ്യാത്തുട്ടിയുടെയും മകനാണ്. ‘മാധ്യമ’ത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം മലപ്പുറം ബ്യൂറോ ചീഫും ‘ഗൾഫ് മാധ്യമം’ റിയാദ് ബ്യൂറോ ഇൻ-ചാർജുമായിരുന്നു. മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും മാധ്യമം ജേണലിസ്റ്റ് യൂനിയൻ ജോയന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. റിയാദ്, ജിദ്ദ എന്നിവിടങ്ങളിലെ നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഔദ്യോഗിക മാധ്യമസംഘത്തിന്റെ ഭാഗമായി. റിയാദ് ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്റായിരുന്നു.
മികച്ച ചരിത്രഗവേഷകനായിരുന്ന അദ്ദേഹം മലബാർ സമരചരിത്രത്തിലെ പല അറിയാ ഏടുകളും ഗവേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നു. ‘മലബാർ വിപ്ലവം: ചരിത്രം കാണാതെപോയ ജീവിതങ്ങൾ, ഖബറുകൾ’ എന്ന പുസ്തകം ശ്രദ്ധിക്കപ്പെട്ടു. 1921ലെ മലബാർ സമരത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് യു.എ.ഇ യൂത്ത് ഇന്ത്യ സിഗ്നേച്ചർ അവാർഡ് ലഭിച്ചു.
തനിമ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം ‘ഇലയനക്കങ്ങൾ’, ‘മക്കൾ’ എന്നീ ടെലിസിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായും, ‘ചെറുത്തുനിൽപ്പ്’ (ഡോക്യുമെന്ററി), ‘കിലുകിലുസ്’ (മ്യൂസിക് ആൽബം) എന്നിവയുടെ സംവിധായകനായും പ്രവർത്തിച്ചു. ഭാര്യ: ശിഫ കൊളക്കാട്ടിൽ (പറപ്പൂർ). മക്കൾ: ഫാത്തിമ, ലംയ, ദയ, റുബ. മരുമകൻ: ഹാദിൽ. സഹോദരങ്ങൾ: മുഫീദ, ജാബിർ, നബീൽ (അൽ ജാമിഅ അൽ ഇസ് ലാമിയ, ശാന്തപുരം), ജെരീർ (ഗ്രീൻ ഒയാസിസ്, മലപ്പുറം). മൃതദേഹം തായ്ലൻഡിലെ നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിച്ച് മലപ്പുറം വലിയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.