ഭിന്നിച്ച് നിൽക്കുന്ന വിഭാഗം പുതിയ സഭയെന്ന് സ്വയം അവകാശപ്പെടുന്നത് ബാലിശം -ഓർത്തഡോക്സ് സഭ

കോട്ടയം: മലങ്കരസഭയിലെ ഭിന്നിച്ച് നിൽക്കുന്ന വിഭാഗം തങ്ങൾ മറ്റൊരു സഭയാണെന്ന് സ്ഥാപിക്കാൻ വ്യഗ്രതകാട്ടുന്നത് എന്തിനാണെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ്. മലങ്കരസഭയും ഭിന്നിച്ച് നിൽക്കുന്ന വിഭാഗവും വ്യത്യസ്ത സഭകളാണെന്ന അവകാശവാദമാണ് അവർ ഉന്നയിക്കുന്നത്. നിലവിലില്ലാത്ത സത്യവാങ്മൂലത്തിന്റെ പേരിൽ ഇത്തരം വാദങ്ങൾ ഉയർത്തുന്നവർ നിലവിലുള്ള നിയമത്തെ അനുസരിക്കാത്തത് കൗതുകകരമാണ്. മലങ്കരസഭ എല്ലാ കോടതി വിധികളെയും അംഗീകരിച്ചിട്ടുണ്ട്. പരമോന്നത കോടതിയുടെ വിധിയെ മാനിക്കുക എന്നത് ഭാരതസഭയുടെ ധർമ്മമാണ്. എന്നാൽ വൈദേശിക പൗരനായ പാത്രിയർക്കീസിനെ കൂട്ടുപിടിച്ച് കോടതിവിധികളെയും രാജ്യത്തിന്റെ നിയമത്തെയും അട്ടിമറിക്കാൻ ശ്രമിക്കുന്നതാരാണെന്ന് പൊതുസമൂഹം ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

തങ്ങൾ വ്യത്യസ്ത ആചാരങ്ങളും, വിശ്വാസങ്ങളും പിന്തുടരുന്നവരാണെന്നാണ് മറ്റൊരു വാദം. ഭിന്നിച്ച് നിൽക്കുന്നവർക്ക് എന്നു മുതലാണ് വ്യത്യസ്ത ആരാധനാക്രമം ഉണ്ടായതെന്ന് മനസിലാകുന്നില്ല. ഓർത്തഡോക്സ് സഭ മലയാളത്തിലേക്ക് തർജ്ജമ ചെയ്തതും, സുറിയാനിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ ആരാധനാക്രമങ്ങളാണ് ഭിന്നിച്ച് നിൽക്കുന്നവർ വർഷങ്ങളായി ഉപയോഗിക്കുന്നത്. മലങ്കരസഭയിലെ ഭിന്നിച്ച് നിൽക്കുന്നവർ എന്നതാണ് സുപ്രീംകോടതി നൽകിയിട്ടുള്ള വിലാസം. അതിൽ നിന്ന് മാറി വ്യത്യസ്ത സഭ എന്ന് വാദിക്കുന്നതിനെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ മലങ്കരസഭയുടെ പള്ളികളിൽ തുടർന്നുകൊണ്ട് മറ്റൊരു സഭയാണെന്ന് പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധമാണ്.

മലങ്കരമക്കളെ അടർത്തിമാറ്റി മറ്റൊരു സഭ സൃഷ്ടിക്കുന്നതും ഖേദകരമാണ്. മലങ്കരസഭയുടെ പള്ളികളെയും, ഒരുമിച്ച് നിൽക്കാൻ മനസുള്ള സഭാമക്കളെയും തിരികെ നൽകിയ ശേഷമാകണം വേറിട്ട സഭ എന്ന പ്രഖ്യാപനം. അല്ലാത്തപക്ഷം രാജ്യത്തെ നിയമത്തിന് മുന്നിൽ മറുവിഭാഗത്തിന് മറുപടി നൽകേണ്ടി വരുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. 

Tags:    
News Summary - It is childish for the divided faction to say they are a new church - Orthodox Church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.