തൃശൂർ: പുതു ധനവിനിയോഗ സമ്പ്രദായം വഴി കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മേൽനോട്ടം കേന്ദ്ര സർക്കാറിനാകുന്നതോടെ ഇല്ലാതാവുന്നത് സംസ്ഥാനങ്ങളുടെ അധികാരം. കേന്ദ്ര ധനമന്ത്രാലയം 2017 -18ൽ പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെൻറ് സിസ്റ്റം (പി.എഫ്.എം.എസ്) സംബന്ധിച്ച പ്രാഥമിക വിവരം പുറത്തുവിട്ടപ്പോൾതന്നെ സംസ്ഥാന സർക്കാർ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ, കേന്ദ്ര ധനകമീഷെൻറ നീക്കിയിരിപ്പും തുടർപദ്ധതി ആനുകൂല്യങ്ങളും സംസ്ഥാനത്തിന് ലഭിക്കണമെങ്കിൽ അനുസരിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.
കേന്ദ്രാവിഷ്കൃത പദ്ധതികൾ വേണ്ടെന്നുവെക്കാൻ സംസ്ഥാനങ്ങൾക്ക് ആവില്ലെന്നത് അറിഞ്ഞുള്ള ചരടുവലികളാണ് കേന്ദ്ര ധനമന്ത്രാലയം നടത്തിയത്. പദ്ധതി ആനുകൂല്യം നേരിട്ട് ഗുണഭോക്താവിലെത്തിക്കുകയെന്ന ലക്ഷ്യം വൈകാതെ പി.എഫ്.എം.എസ് വഴി യാഥാർഥ്യമാക്കാനാകുമെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ട്. അത് യാഥാർഥ്യമായാൽ കേന്ദ്രസർക്കാറിനും ഗുണഭോക്താവിനുമിടയിൽ സംസ്ഥാന സർക്കാറിന് എന്ത് ഉത്തരവാദിത്തമാണ് നിർവഹിക്കാനുണ്ടാകുകയെന്ന ചോദ്യമാണുയരുന്നത്.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിനിയോഗം സംബന്ധിച്ച കണക്കുകൾ പി.എഫ്.എം.എസ് പോർട്ടലായ 'ഇ ഗ്രാം സ്വരാജി'ൽ പൂർത്തിയാക്കാൻ കേന്ദ്ര ധനമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇനിയും പി.എഫ്.എം.എസ് സമ്പ്രദായത്തിലേക്ക് മാറിയില്ലെങ്കിൽ കേന്ദ്ര ധനകമീഷൻ ആനുകൂല്യം നഷ്ടപ്പെടുമെന്ന അന്ത്യശാസനയും ലഭിച്ചു. ഒടുവിൽ കോവിഡ് തിരക്കുകൾക്കിടയിൽ പി.എഫ്.എം.എസിൽ ചേർക്കുന്ന പ്രവർത്തനം പൂർത്തിയാക്കാൻ വകുപ്പിന് ബുദ്ധിമുട്ടേണ്ടിവന്നു. കഴിഞ്ഞ സാമ്പത്തികവർഷം കർശനമായി ട്രഷറി ഇടപാടുകൾ ഒഴിവാക്കി എല്ലാ വകുപ്പുകളും പുതുസമ്പ്രദായത്തിലേക്ക് മാറണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പ്രാബല്യത്തിൽ വരുത്താൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാൽ, ഈ സാമ്പത്തികവർഷം പദ്ധതി നടപ്പാക്കിയേ പറ്റൂവെന്ന നിർദേശം കേന്ദ്ര ധനമന്ത്രാലയം കർശനമാക്കിയതിനെത്തുടർന്ന് വിവിധ വകുപ്പുകളിൽ പരിശീലന ക്ലാസുകൾ ഓൺലൈനായി നടത്തിവരുകയാണ്. ചലാനുകൾ ഉപയോഗിച്ച് ട്രഷറി വഴി നടത്തിയിരുന്ന ചെറു ചെലവുകൾ എങ്ങനെ നിർവഹിക്കുമെന്നതുൾപ്പെടെ പല ആശങ്കകളും ജീവനക്കാർ ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.