കൊച്ചി: പള്ളികളുടെ നിയന്ത്രണം ലഭിക്കുമ്പോഴും ഓർത്തഡോക്സ് സഭക്ക് പ്രതിസന്ധിയായി സുപ്രീം കോടതിയുടെ ഇടക്കാല വിധി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ബയാൻ എന്നിവരടങ്ങുന്ന െബഞ്ചിന്റെ വിധിയാണ് ചർച്ചയാകുന്നത്.
2017 ജൂലൈ മൂന്നിലെ വിധിയുടെ അടിസ്ഥാനത്തിൽ സഭാതർക്കത്തിൽ സഭ നേടിയ സമഗ്രാധിപത്യത്തിനാണ് പ്രതിസന്ധിയാകുന്നത്. ഇടക്കാല വിധിയുടെ മൂന്നാം ഖണ്ഡികയിൽ ഇടവകകളിലെ സെമിത്തേരികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങൾ 1934ലെ ഭരണഘടനയനുസരിക്കാത്തവരെയും ഉപയോഗിക്കാൻ അനുവദിക്കുമെന്ന് സത്യവാങ്മൂലം നൽകണമെന്നാണ് കോടതി ഓർത്തഡോക്സ് സഭക്ക് നൽകിയ നിർദേശം. ഇത് യാഥാർഥ്യമായാൽ സഭയുടെ ഭരണം പള്ളികളിൽ മാത്രമായി ചുരുങ്ങും.
2017ലെ വിധിക്കുശേഷം യാക്കോബായ വിഭാഗക്കാർ മരിച്ചാൽ മൃതദേഹം സെമിത്തേരികളിൽ അടക്കാൻ സമ്മതിച്ചിരുന്നില്ല. ഇത് നിരന്തര ക്രമസമാധാന പ്രശ്നമായതോടെ സംസ്ഥാന സർക്കാർ സെമിത്തേരി ബിൽ പാസാക്കിയാണ് പ്രതിസന്ധി മറികടന്നത്. എന്നാലും സെമിത്തേരികളിൽ യാക്കോബായ വൈദികർക്ക് സംസ്കാര ശുശ്രൂഷകളിൽ പ്രവേശനം നൽകാറില്ല. അതുപോലെതന്നെ തങ്ങളുടെ നിയന്ത്രണത്തിലായ പള്ളികളുടെ കീഴിലെ സ്കൂളുകളിലെ കമ്യൂണിറ്റി േക്വാട്ടകളിലും യാക്കോബായ വിഭാഗത്തിന് അവസരം നൽകാറില്ലെന്ന പരാതിയും ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ ഇടക്കാല വിധി തർക്ക താൽപര്യങ്ങളില്ലാത്ത വിശ്വാസികൾക്ക് ആശ്വാസകരമാണ്.
സംസ്ഥാന സർക്കാർ തയാറാക്കിയ മലങ്കര ചർച്ച് ബില്ലിന് സമാനമായ നിരീക്ഷണങ്ങളാണ് ഇടക്കാല വിധിയിലുണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വിധിയെക്കുറിച്ച് ചോദിച്ചപ്പോൾ പഠിച്ചശേഷം പ്രതികരിക്കാമെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.