തിരുവനന്തപുരം: ഹോസ്റ്റലുകളില്‍ സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്താനായി ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. രണ്ട് ദിവസങ്ങളിലായി 76 സ്‌ക്വാഡുകള്‍ 602 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത നാല് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. വീഴ്ചകള്‍ കണ്ടെത്തിയ 11 സ്ഥാപനങ്ങളിലെ കാന്റീനുകളുടെയും മെസ്സുകളുടെയും പ്രവര്‍ത്തനങ്ങളാണ് നിര്‍ത്തിവെപ്പിച്ചത്. ഹോസ്റ്റലുകളിലെ ഭക്ഷണത്തെപ്പറ്റിയുള്ള പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പരിശോധന.
സംസ്ഥാനത്തെ സ്‌കൂള്‍, കോളജ്, വിവിധ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാന്റീന്‍, ഹോസ്റ്റല്‍, മെസ്സ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കൃത്യമായ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ ഇല്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു.
വീഴ്ചകള്‍ കണ്ടെത്തിയ 159 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 75 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കാൻ കോമ്പൗണ്ടിങ് നോട്ടീസും ഏഴ് സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നല്‍കി. പരിശോധനകള്‍ക്ക് ഭക്ഷ്യസുരക്ഷ ജോയന്റ് കമീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമീഷണര്‍മാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, കെ.വി. പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.