ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുന്നതിന് സഞ്ചരിക്കുന്ന ക്ലിനിക്ക് തുടങ്ങുന്നു
തിരുവനന്തപുരം: വിവിധ ആരോഗ്യപ്രശ്നങ്ങൾമൂലം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കെ.എസ്.ആർ.ടി.സിയിൽ മരിച്ചത് 388 ജീവനക്കാർ. ആഴ്ചയിൽ ശരാശരി ഒരാളെന്ന നിലയിൽ മരണം സംഭവിക്കുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ മൂന്നരമാസത്തിനിടെ മാത്രം 14 പേരാണ് മരിച്ചത്. ഇൗ സാഹചര്യത്തിൽ ജീവനക്കാരുടെ ആരോഗ്യ സുരക്ഷക്ക് ഉൗന്നൽ നൽകുന്നതിന് തലസ്ഥാന ജില്ലയിൽ സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക്കും മറ്റ് ജില്ലകളിൽ സർക്കാർ-സ്വകാര്യ ആശുപത്രികളുമായി ചേർന്ന് മെഡിക്കൽ ചെക്അപ് നടത്തുന്നതിന് 29 ലക്ഷം രൂപയും സർക്കാർ അനുവദിച്ചു.
ആരോഗ്യപരിപാലനം സംബന്ധിച്ച് ജീവനക്കാർക്കിടയിൽ വേണ്ടത്ര അറിവില്ലാത്തതാണ് ഇത്തരത്തിലുള്ള മരണങ്ങൾ വർധിക്കാനുള്ള കാരണം. ഇത് മാറ്റുന്നതിന് ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ബോധവത്കരണം നടത്താനും അവരുടെ ശാരീരികക്ഷമതയെക്കുറിച്ച് മൂന്ന് മാസത്തിലൊരിക്കൽ ചെക്കപ്പുകൾ നടത്താനുമാണ് ലക്ഷ്യമിടുന്നത്.
ബസുകളിൽ വായുസഞ്ചാരം കുറവായതിനാൽ ഡ്രൈവർമാർക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ മാറ്റാനായി എല്ലാ ബസുകളിലും വശങ്ങളിൽ കിളിവാതിലുകൾ ഏർപ്പെടുത്തും. ഡ്രൈവർ സീറ്റിന് സമീപം കുപ്പി വെള്ളം സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും.
സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിലാണ് കെ.എസ്.ആർ.ടി.സിക്ക് ഏറ്റവും കൂടുതൽ ഡിപ്പോയും ജീവനക്കാരുമുള്ളത്. ഇവിടെ 7000ത്തോളം ജീവനക്കാരുണ്ട്. ഇവരുടെ മെഡിക്കൽ ചെക്കപ്പിന് വേണ്ടിയാണ് മൊബൈൽ ഹെൽത്ത് ക്ലിനിക്ക് ആരംഭിക്കുന്നത്. ഇതിനായി ഒരു ബസിനെ പരിശോധന ലാബായി രൂപമാറ്റം വരുത്തും.
ഡിപ്പോകൾ കുറഞ്ഞ മറ്റ് ജില്ലകളിൽ സർക്കാർ, സ്വകാര്യ ആശുപത്രികളുമായി ചേർന്ന് പരിശോധനക്കുള്ള സജ്ജീകരണം ഒരുക്കാനും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.