സർക്കാറിന് നഷ്ടം വരുത്തിയാൽ ഉദ്യോഗസ്ഥർക്ക് പിടിവീഴും

തിരുവനന്തപുരം: കെടുകാര്യസ്ഥത മൂലം സർക്കാറിന് നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതടക്കം നാലാം ഭരണ പരിഷ്കാര കമീഷ‍ന്‍റെ ഒമ്പതാം റിപ്പോർട്ടിന് മന്ത്രിസഭ യോഗത്തിന്‍റെ അംഗീകാരം. നഷ്ടം ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കുകയും അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടിക്ക് വിജിലൻസിന് കൈമാറുകയും ചെയ്യും. പൊതുജനങ്ങളുടെ പരാതി കൈകാര്യം ചെയ്യാൻ അഭിരുചി, യോഗ്യത, പ്രതിബദ്ധത എന്നിവയുള്ള ജീവനക്കാരെ നിയമിക്കണമെന്നും സർക്കാർ കക്ഷിയായ കേസുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹിയറിങ്ങിന് ഹാജരാകുന്നത് ഉറപ്പാക്കണമെന്നും കമീഷൻ ശിപാർശ ചെയ്തു.

പരാതി പരിഹാര സംവിധാനങ്ങളിൽ മൂന്നിലൊന്നെങ്കിലും സ്ഥിരം ജീവനക്കാരെന്ന് ഉറപ്പുവരുത്തണം. പരാതികൾ പരിഹരിക്കാനും നിരസിക്കാനും സമയപരിധി നിശ്ചയിക്കും. വിവരങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും.

സോഷ്യൽ ഓഡിറ്റ് പ്രോത്സാഹിപ്പിക്കും. സ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഓഡിറ്റിന്‍റെ ആവശ്യകത സംബന്ധിച്ച് വകുപ്പുകളിൽ ബോധവത്കരണം നടത്തും. ഓഡിറ്റർമാർക്ക് പരിശീലനവും നൽകും. പാർശ്വവത്കൃത/ദുർബല ജനവിഭാഗങ്ങൾക്കിടയിൽ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കും. സർക്കാർ മേഖലയിലെ പരിശീലന പരിപാടികളിൽ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച് മൊഡ്യൂൾ ഉൾപ്പെടുത്തും.

കെ.എസ്.ഇ.ബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്‍റെ കീഴിൽ കൊണ്ടുവരും. ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന് നേരിട്ട് പരാതികൾ സ്വീകരിക്കാൻ അധികാരം നൽകും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരും. മതിയായ കാരണങ്ങളില്ലെങ്കിൽ വർഷത്തിൽ ഒന്നിലധികം തവണ ഒരേ സ്ഥാപനത്തിൽ ഓഡിറ്റ് നടത്തരുത്. സമഗ്രമായ ഓഡിറ്റ് പ്ലാൻ തയാറാക്കണം. തത്സമയ ഓഡിറ്റ് സാധ്യമാക്കാൻ ഇലക്ട്രോണിക് രീതി അവലംബിക്കും.

അക്കൗണ്ടന്‍റ് ജനറൽ ഓഡിറ്റിങ് നടത്തിയ സ്ഥാപനത്തിൽ വീണ്ടും മറ്റൊരു ഏജൻസി ഓഡിറ്റ് നടത്തുമ്പോൾ എ.ജിയുടെ ആഭിപ്രായം കൂടി തേടണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും എ.ജിയുടെ ടെക്നിക്കൽ ഗൈഡൻസ് സൂപ്പർ വിഷനു കീഴിൽ ഓഡിറ്റിന് വിധേയമാക്കണം.

ഓഡിറ്റ് ബാധ്യതകൾ സേവന പുസ്തകത്തിൽ രേഖപ്പെടുത്തണം. നിയമസഭ കമ്മിറ്റികൾ ഓഡിറ്റ് റിപ്പോർട്ടിലെ എല്ലാ ഖണ്ഡികകളും അതത് വർഷം തന്നെ തീർപ്പാക്കണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.

Tags:    
News Summary - If the government makes a loss, the officials will get caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.