ചിറ്റൂർ: കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പൊലീസിൽ കീഴടങ്ങി. കൊല്ലങ്കോട് വട്ടേക്കാട് സ്വദേശിനി കുമാരി (35), മക്കളായ മനോജ് (15), മേഖ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. കുമാരിയുടെ ഭർത്താവ് ചിറ്റൂര്‍ കരിങ്ങാലിപ്പള്ളം സ്വദേശി മാണിക്യനാണ് (45) പൊലീസില്‍ കീഴടങ്ങിയത്.
തിങ്കളാഴ്ച രാവിലെ ഏഴോടെ മാണിക്യന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് ഇവരുടെ വാടകവീട്ടിലെത്തി പരിശോധിച്ചു. അപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. കരിങ്ങാലിപ്പള്ളത്തുനിന്ന് ഒരു വര്‍ഷം മുമ്പാണ് മാണിക്യനും കുടുംബവും ചിറ്റൂർ ടെക്നിക്കൽ സ്കൂളിനു സമീപത്തെ വാടകവീട്ടിലേക്ക് താമസം മാറിയത്. ഇവർ തമ്മിൽ സ്ഥിരമായി വഴക്കുണ്ടാവാറുണ്ടെന്ന് സമീപവാസികൾ പറയുന്നു.
ഒന്നര വർഷം മുമ്പ് കുമാരി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പിന്നീട് പ്രശ്നം പരിഹരിച്ച ശേഷമാണ് തിരിച്ചെത്തിയത്. ഇതിനുശേഷവും ഇവർ തമ്മിൽ തർക്കമുണ്ടാവാറുണ്ടായിരുന്നു. വീടുകളില്‍ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിയാണ് ഇവര്‍ ചെയ്യുന്നത്. കൊല്ലപ്പെട്ട കുമാരി സമീപവീടുകളിൽ വീട്ടുജോലിക്കും പോയിരുന്നു.
ഒറ്റമുറിയും അടുക്കളയും മാത്രമുള്ള വാടകവീട്ടിൽ കുട്ടികൾ രണ്ടുപേരെയും കിടപ്പുമുറിയിലെ കട്ടിലിലും ഭാര്യയെ കട്ടിലിനു താഴെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബഹ്റ സ്ഥലത്തെത്തി. ചിറ്റൂർ സി.ഐ വി. ഹംസക്കാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.