കൊച്ചി: മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസ് ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പത്തു ദിവസത്തിനകം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിയമപരമായ തീരുമാനമെടുക്കണമെന്ന് ഹൈകോടതി.
എസ്.പി, ഡിവൈ.എസ്.പി, സി.ഐ എന്നിവർക്കെതിരെ പരാതി നൽകിയിട്ടും കേസെടുത്ത് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ച് പൊന്നാനി സ്വദേശിനി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. നിലവിലെ സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ മുതിരുന്നില്ലെന്നും ഉത്തരവിന്റെ പകർപ്പ് വെളളിയാഴ്ച തന്നെ മജിസ്ട്രേറ്റിന് ഇ മെയിൽ വഴി അയച്ചു നൽകാനും നിർദേശിച്ചു.
പൊന്നാനി സി.ഐ ആയിരുന്ന വിനോദ് തന്നെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് യുവതി 2022 ആഗസ്റ്റ് 20നാണ് പരാതി നൽകിയത്. മൂന്ന് വർഷമായിട്ടും പരാതിയിൽ നടപടി സ്വീകരിക്കാത്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
പൊന്നാനി പൊലീസിനും എ.എസ്.പിക്കും എസ്.പിക്കും പരാതി നൽകിയിട്ടും നടപടിയില്ലാതിരുന്നതിനെ തുടർന്നാണ് യുവതി മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്. താമസിക്കുന്ന വീടിന്റെ അവകാശ തർക്കം പരിഹരിച്ച് നൽകാമെന്ന് പറഞ്ഞാണ് പൊന്നാനി സി.ഐ വിനോദ് പീഡിപ്പിച്ചതെന്ന് യുവതി ആരോപിച്ചു. തുടർന്ന് ഡിവൈ.എസ്.പി. വി.വി.ബെന്നി, എസ്.പി സുജിത് ദാസ് എന്നിവരെ ഈ വിഷയവുമായി സമീപിച്ചപ്പോഴും ബലാത്സംഗത്തിനിരയാക്കിയതായി പരാതിയിൽ പറയുന്നു. എന്നാൽ, പരാതി വ്യാജമാണെന്നാണ് സർക്കാർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.