കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കര്‍ഷകന്‍ ജോയിയുടെ ആത്മഹത്യക്കുറിപ്പില്‍ സഹോദരനെതിരെ പരാമര്‍ശം. ഭൂസ്വത്ത് കൈക്കലാക്കാൻ വേണ്ടി വില്ലേജ് അധികൃതരെ സഹോദരൻ സ്വാധീനിക്കുകയായിരുന്നു എന്ന രീതിയിലാണ് പരാമര്‍ശം. കരമടക്കാൻ വിസമ്മതിച്ച ഭൂമിയുടെ അയൽപക്കത്തുള്ള ജോയിയുടെ സഹോദരനെ കുറിച്ചാണ് കത്തിലെ പരാമര്‍ശമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ജോയിയുടെ പേരിലുള്ള സ്ഥലത്തിന്‍റെ നികുതി മറ്റൊരാള്‍ അടക്കുന്നുണ്ടെന്നും ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പല തവണ വില്ലേജ് ഓഫിസില്‍ ചോദിച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും ആത്മഹത്യക്കുറിപ്പില്‍ ജോയി പറയുന്നു. സ്ഥലത്തിന്‍റെ കരം അടക്കാന്‍ അനുവദിക്കാത്ത പക്ഷം ആത്മഹത്യ ചെയ്യുമെന്ന ഭീഷണി കത്ത് വില്ലേജ് ഓഫിസിൽ കൊടുത്തിരുന്നതായും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ജോയ് സഞ്ചരിച്ചിരുന്ന ബൈക്കിന്‍റെ ഹാന്‍റിലിന് സമീപമാണ് കത്ത് കണ്ടെത്തിയത്. വില്ലേജ് അസിസ്റ്റന്‍ഡ് സിലീഷിനെ കുറ്റപ്പെടുത്തിക്കൊണ്ട് എഴുതിയ അതേ കത്തിലാണ് ഈ വിവരങ്ങളുമുള്ളത്. ഈ കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ വില്ലേജ് അസിസ്റ്റന്‍റ് സിലീഷിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു. തടർന്ന് ഇയാൾ ഒളിവിൽ പോയതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.