കൊച്ചി: കേരള പൊതുജനാരോഗ്യ നിയമ (2023) പ്രകാരമുളള രോഗങ്ങളുടെ പട്ടികയിൽ പാമ്പുകടിയും അതു കാരണമുള്ള മരണങ്ങളും ഉൾപ്പെടുത്താൻ സർക്കാറിനോട് ഹൈകോടതി. ഇതുസംബന്ധിച്ച് രണ്ട് മാസത്തിനകം വിജ്ഞാപനം പുറത്തിറക്കണം. സ്കൂളുകളിലെ പാമ്പുശല്യം പ്രതിരോധിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംയുക്ത സമിതി തയാറാക്കിയ സുരക്ഷാ മാർഗരേഖ ഉൾപ്പെടുത്തിയ സർക്കുലർ രണ്ടാഴ്ചക്കകം പ്രസിദ്ധീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
സുൽത്താൻ ബത്തേരിയിൽ വിദ്യാർഥിക്ക് സ്കൂളിൽവെച്ച് പാമ്പുകടിയേറ്റ സംഭവത്തിൽ അഡ്വ. കുളത്തൂർ ജയ്സിങ് സമർപ്പിച്ച ഹരജിയും കോടതി സ്വമേധയാ എടുത്ത ഹരജിയും തീർപ്പാക്കിയാണ് ഉത്തരവ്.
പാമ്പിൻവിഷത്തിന്റെ പ്രതിരോധ മരുന്നുകൾ ഉറപ്പാക്കുന്നതിലും ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും ന്യൂനതകളുണ്ടെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ബത്തേരിയിൽ മരിച്ച കുട്ടിയുടെ പിതാവ് നഷ്ടപരിഹാരത്തിനായി നൽകിയ അപേക്ഷ ഉചിതമായ ഫോറത്തിൽ സമർപ്പിക്കാം. സർക്കുലർ സർക്കാർ വെബ്സൈറ്റിൽ ഇടണമെന്നും അഭിപ്രായങ്ങൾ സമർപ്പിക്കാൻ ഇ-മെയിൽ വിലാസം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.