കൊച്ചി: പാലിയേക്കരയിൽ തിങ്കളാഴ്ച മുതൽ ടോൾ പിരിവ് പുനഃരാരംഭിക്കാമെന്ന് ഹൈകോടതി. ടോൾ പിരിവിൽ വ്യവസ്ഥകളുണ്ടാവും. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ഹൈകോടതി ഉത്തരവിറക്കും. ഗതാഗതകുരുക്ക് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള വ്യവസ്ഥകൾ കോടതി മുന്നോട്ട് വെക്കുമെന്നാണ് വിവരം.
റോഡുകളുടെ അറ്റകൂറ്റപ്പണികളും അടിപ്പാതകളുടെ നിർമാണവും ത്വരിതഗതിയിൽ നടപ്പിലാക്കാനുള്ള വ്യവസ്ഥകൾ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാവും. ദേശീയപാതയിലെ ഗതാഗത തടസ്സം നേരിടുന്ന പ്രദേശങ്ങളിൽ പ്രശ്നപരിഹാരത്തിനായി സ്വീകരിച്ച നടപടികളെ കുറിച്ച് ജില്ലാ കലക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം മാത്രമേ ടോൾപിരിവിൽ അന്തിമ തീരുമാനമെടുക്കാനാവുവെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ചയെങ്കിലും ടോൾ പിരിവിൽ തീരുമാനമെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹൈകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹൈകോടതി നിർദേശ പ്രകാരം രൂപവത്കരിച്ച ജില്ല കലക്ടറുടെ നേതൃത്വത്തിലെ സമിതി ദേശീയപാത പരിശോധിച്ച ശേഷം റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് വ്യക്തമല്ലെന്ന് പറഞ്ഞ ഹൈകോടതി ഇക്കാര്യത്തിൽ വ്യക്തയുള്ള റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.
ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് മുറുകിയതോടെ ആഗസ്റ്റ് ആറിനാണ് പാലിയേക്കര ടോൾ പിരിവ് നിർത്തിവെച്ച് കോടതി വിധി പുറപ്പെടുവിച്ചത്. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് തുടങ്ങിയവരുടെ ഹരജികളിലാണ് ടോൾ പിരിവ് നിർത്തിവെപ്പിച്ചത്. തുടർന്ന് ടോൾ പിരിവ് പുനഃസ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. സുപ്രീംകോടതിയും ടോൾ പിരിവ് നിർത്തിവെച്ചത് ശരിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.