കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 34 കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതായി സർക്കാർ ഹൈകോടതിയെ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർ പിന്നീട് അന്വേഷണവുമായി സഹകരിച്ചില്ല. മൊഴിയുമായി ബന്ധപ്പെട്ട് ആരെയും നിർബന്ധിക്കേണ്ടെന്ന് ഹൈകോടതി അറിയിച്ചു. ഈ സാഹചര്യത്തിലാണ് എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചത്.
പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകാൻ അതിജീവിതർക്ക് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകിയിരുന്നു. പരാതികൾ സ്വീകരിക്കുന്നതിനായി നോഡൽ ഏജൻസി പ്രവർത്തനം തുടരണമെന്ന് ഹൈകോടതി നിർദേശിച്ചിട്ടുണ്ട്.
കൂടാതെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സിനിമ മേഖലയുമായി ബന്ധപ്പെട്ട് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നയത്തിന്റെ കരട് രൂപരേഖ ഒക്ടോബറിനകം തയാറാകുമെന്ന് സർക്കാർ ഹൈകോടതിയിൽ അറിയിച്ചു. തൊഴിലിടത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന പോഷ് ആക്ടിന് സമാനമായ പ്രത്യേക നിയമമാണ് സിനിമ മേഖലക്കായി നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.
ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ ഭാഗങ്ങൾ പുറത്തുവന്നത്. തൊഴിലടത്തുണ്ടായ മോശം അനുഭവങ്ങളും സിനിമയിൽ അവസരം ലഭിക്കാൻ നേരിടേണ്ട വന്ന ദുരിതാനുഭവങ്ങളും വിവരിക്കുന്നതായിരുന്നു മൊഴികള്‍. മുകേഷ്, മണിയൻപിള്ള രാജു, രഞ്ജിത്, സിദ്ധിഖ്, ജയസൂര്യ അടക്കമുള്ളവർക്കെതിായ കേസുകളിലായിരുന്നു കുറ്റപത്രം നൽകിയത്. എന്നാൽ പലരും കോടതിയിൽ മൊഴി നൽകാൻ വിമുഖത കാണിച്ചു.
കമ്മിറ്റിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി നിർദ്ദേശപ്രകാരമാണ് 35 കേസുകള്‍ പൊലിസ് രജിസ്റ്റർ ചെയ്തത്. മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നായിരുന്നു നോട്ടീസിന് നൽകിയ മറുപടി. കോടതി മുഖേനയും മൊഴി നൽകിവർക്ക് നോട്ടീസ് അയച്ചു. കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ചലച്ചിത്ര പ്രവർത്തകരായ സ്ത്രീകള്‍ മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.