കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളിലെ അന്തിമ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ ഹൈകോടതിയില്‍ സമര്‍പ്പിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് നടന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും മറ്റും അന്വേഷിച്ച പ്രത്യേക അന്വേഷണ സമിതിയാണ് ഇക്കാര്യം ഹൈകോടതിയെ അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റില്‍ സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ് സുധ എന്നിവരുടെ ബെഞ്ചിനെയാണ് അന്വേഷണ സമിതി അറിയിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ്അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബറിൽ സിനിമ നയത്തിന് രൂപം നല്‍കുമെന്നും താമസിയാതെ ഇതിനായി നിയമ നിര്‍മാണം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സിനിമ മേഖലയിലെ എല്ലാ സംഘടനകളുടേയും ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാവും നയരൂപീകരണം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നശേഷം അതിലെ പരാമര്‍ശങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സിനിമാ പ്രവര്‍ത്തകരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ 35 കേസുകള്‍ എസ്.ഐ.ടി രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാൽ ഇവർക്ക് കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതോടെ 21 കേസുകള്‍ ഇതിനകം തന്നെ എസ്.ഐ.ടി ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ള 14 കേസുകളുടെ കാര്യത്തില്‍ കൂടി ഉടൻ തന്നെ തീരുമാനമെടുക്കും. ഇതിനു ശേഷമായിരിക്കും എസ്.ഐ.ടി കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.