കനത്തത് വേനൽ മഴ, കാലവർഷത്തിൽ ഇക്കുറി 67 ശതമാനം കുറവ്

ആലപ്പുഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ജൂണ്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ലഭിച്ചത് 47.5 മില്ലി മീറ്റര്‍ മഴ. ചരിത്രത്തിലെ ശരാശരിയായ 120 മില്ലിമീറ്ററിനേക്കാള്‍ വളരെ കുറവ് മഴയാണ് ഇക്കാലയളവിൽ ലഭിച്ചത്. ഇക്കാലയളവില്‍ 144.9 മില്ലി മിറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് 67 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയത്.

ജൂണ്‍ ഒന്നുമുതല്‍ സെപ്തംബര്‍ 30 വരെയാണ് കാലവര്‍ഷ മഴ കണക്കാക്കുന്നത്. കാലവര്‍ഷം മെയ് 24ന് ആരംഭിച്ചെങ്കിലും 24 മുതല്‍ 31 വരെ ലഭിച്ച മഴയുടെ കണക്ക് വേനല്‍മഴയിലാണ് ഉള്‍പ്പെടുത്തുക. എല്ലാ ജില്ലകളിലും മഴയുടെ കുറവ് രേഖപ്പെടുത്തി. ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. തൊട്ടുപിന്നില്‍ വയനാടും തിരുവനന്തപുരവുമാണ്. ജൂണ്‍ ആദ്യ ആഴ്ചയില്‍ കേരളത്തില്‍ അവസാനമായി അധികമഴ ലഭിച്ചത് 2020 ലാണ്. അന്ന് 169.6 മില്ലി മീറ്റര്‍ മഴ ലഭിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമായേക്കും. ജൂണ്‍ 10 മുതല്‍ 12 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 10 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ജൂണ്‍ 11 ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 12 ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

സ്‌കൂള്‍ വീണ്ടും തുറക്കുന്ന ആഴ്ചയില്‍ സംസ്ഥാനത്ത് ശരാശരിയില്‍ താഴെ മഴ രേഖപ്പെടുത്തുന്നത് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 63.4 മില്ലിമീറ്റര്‍ മഴ ലഭിച്ച സ്ഥാനത്താണ് 47 മില്ലിമീറ്റര്‍ ആയി കുറഞ്ഞത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.