തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ നാശനഷ്ടം. മലപ്പുറം ജില്ലയിലെ പള്ളിക്കലിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. പള്ളിക്കൽ പഞ്ചായത്തിലെ മാതാങ്കുളം മുണ്ടോട്ടപുറം മുഹമ്മദ് കുട്ടിയുടെ വീട് തകർന്ന് റിസ്വാന (എട്ട്), റിൻസാന (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളുടെ മതാവിന്‍റെ വീടാണിത്.
കനത്ത മഴയിൽ ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനാണ് അപകടം. വീടിന് സമീപത്തെ മതിൽക്കെട്ട് തകർന്നാണ് അപകടം. മറ്റൊരു വീടിന്‍റെ നിർമാണം ഇതിന് മുകളിൽ നടക്കുന്നുണ്ട്. ഇതിന്‍റെ ചുറ്റുമതിൽ തകർന്ന് വീഴുകയായിരുന്നു. കുട്ടികളുടെ ദേഹത്ത് കല്ലുകൾ വന്ന് പതിച്ചു. മണ്ണിനടിയിൽനിന്നാണ് കുട്ടികളെ പുറത്തെടുത്തത്.
കുട്ടികളുടെ ഉമ്മയും ഇവരുടെ കൂടെയുണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റു രണ്ടുപേരും വീട്ടിലുണ്ടായിരുന്നു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേശീയ പാതയിലടക്കം വെള്ളം കയറി ഗതാഗതം നിലച്ചു. പുഴയും തോടുകളും കരകവിഞ്ഞ് വീടുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.
പാലക്കാട് അഗളിയിൽ റോഡിലേക്ക് പാറ ഒഴുകിയെത്തി. അട്ടപ്പാടി ചുരം റോഡിൽ മൂന്നിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നെല്ലിയാമ്പതി ചുരത്തിൽ മരം കടപുഴകി വീണു.
ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. പെരിങ്ങൽക്കുത്ത് ഡാമിന്‍റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. ഇതുകാരണം ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരും. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. പീച്ചി ഡാമിലെ ജലനിരപ്പും ഉയരുകയാണ്. ചാലക്കുടി റെയിൽവേ അടിപ്പാത വെള്ളത്തിൽ മുങ്ങി.
കൊട്ടാരക്കര വാളകം ജംഗ്ഷൻ വെള്ളത്തിൽ മുങ്ങി. കടകളിലേക്ക് വെള്ളം ഇരച്ചുകയറി ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. നിരവധി വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. ദീർഘദൂര യാത്രികർ വാളകത്ത് കുടുങ്ങിയിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ മിക്കതും വെള്ളം കയറി തകരാറിലായി.
കണ്ണൂർ എടക്കാടും വെള്ളത്തിലായി. എടക്കാട് ബസാർ, എടക്കാട് പാച്ചാക്കര റോഡ്, മലക്ക് താഴെ റോഡ്, കടവ് റോഡ്, ഇ.എം.എസ് റോഡ് എന്നിവ പൂർണമായും വെള്ളത്തിനടിയിലായി. തിങ്കളാഴ്ച രാവിലെ തുടങ്ങിയ മഴ ചൊവ്വാഴ്ച രാവിലെയും തുടരുകയാണ്.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 14,15 തീയതികളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കി.മീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ട്.
ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ജില്ലയിലൂടെ രാത്രികാല യാത്ര നിരോധിച്ച് ജില്ല കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ഒക്ടോബർ 14 വരെ വൈകീട്ട് ഏഴുമുതൽ രാവിലെ ആറുവരെയാണ് നിരോധനം.
കോവിഡ്, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അവശ്യ സർവിസുകളിലെ ജീവനക്കാർക്ക് ഒൗദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം യാത്രക്ക് ഇളവനുവദിക്കും. ജില്ലയിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥ വകുപ്പും ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് കല്ലാർകുട്ടി ഡാമിെൻറ ഷട്ടറുകൾ തുറന്നു.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബർ 12: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
13: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
14: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം
15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഒക്ടോബർ 12: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
13: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
14: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
15: എറണാകുളം, ഇടുക്കി, കണ്ണൂർ.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.