തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 28 ആയി. കോട്ടയം കൂട്ടിക്കലിലാണ് വന്‍ ദുരന്തമുണ്ടായത്. ഇവിടെ മണ്ണിടിച്ചിലിനെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് 13 ജീവനുകള്‍ പൊലിഞ്ഞു. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി എട്ട് ജീവനുകള്‍ നഷ്ടമായി. കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ ആറുപേരും തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പെട്ട് രണ്ടുപേരും മരിച്ചു.
കൊക്കയാറില്‍ രണ്ടുപേരെ കാണാതായിട്ടുണ്ട്. ഇടുക്കി പെരുവന്താനത്ത് രണ്ടുപേര്‍ നേരത്തെ മുങ്ങിമരിക്കുകയുണ്ടായി. ഞായറാഴ്ച തിരുവനന്തപുരത്ത് കല്ലാറില്‍ ഒരാള്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം, മണക്കാട് സ്വദേശി അഭിലാഷാണ് മരിച്ചത്. തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ ശനിയാഴ്ച കാണാതായ ഝാര്‍ഖണ്ഡ് സ്വദേശിയെ കണ്ടെത്താന്‍ തെരച്ചില്‍ തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല. തിരുവനന്തപുരം മേലേ കടയ്ക്കാവൂരില്‍ 13ന് ഒരാള്‍ മുങ്ങിമരിച്ചിരുന്നു. തൃശൂരിലെ തയ്യൂര്‍ വില്ലേജില്‍ ശനിയാഴ്ച ഒരാള്‍ മുങ്ങിമരിച്ചു. ആലപ്പുഴയില്‍ കഴിഞ്ഞ 12,13 തീയതികളിലായി രണ്ടുപേര്‍ മുങ്ങിമരിച്ചു. കൊല്ലത്തും പത്തനംതിട്ടയിലും ഓരോരുത്തർ വീതവും മരിച്ചു.
പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മഴ തുടരുകയാണ്. നദികളിലും ജലനിരപ്പുയരുന്നു. അതിതീവ്ര മഴയെത്തുടര്‍ന്നുള്ള ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെ 97 പേരാണ് പ്രകൃതി ദുരന്തത്തില്‍പെട്ട് മരിച്ചത്.
ഒക്ടോബർ 11 മുതൽ തുടങ്ങിയ മഴക്കെടുതി മുൻനിർത്തി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. 156 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്താകെ സജ്ജമാക്കിയിട്ടുള്ളത്. ഇതിൽ 1253 കുടുംബങ്ങളിലെ 4713 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് സമീപം സ്ഥിതിചെയ്തിരുന്ന ന്യുനമർദ്ദം ദുർബലമായിട്ടുണ്ട്. ഞായറാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.
അതേസമയം, കിഴക്കൻ കാറ്റിന്‍റെ സ്വാധീനം സജീവമാകുന്നതിന്‍റെ ഭാഗമായി കേരളത്തിൽ ഒക്ടോബർ 20 മുതൽ 3-4 ദിവസങ്ങളിൽ വ്യാപകമായി മഴക്ക് സാധ്യതയുണ്ട്. ഒക്ടോബർ 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും 21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്.
ഇവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 എം.എം മുതൽ 115.5 എം.എം വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.