തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വൈകീട്ടും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതുപ്രകാരം നേരത്തെ നൽകിയ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെലോ അലർട്ടുമാണ് നൽകിയിരിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയത്. മറ്റ് ജില്ലകളിൽ യെലോ അലർട്ടും നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 കി.മീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യതൊഴിലാളികളോട് കടലിൽ പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി.
പാലക്കാട് മംഗലം ഡാമിലും മലപ്പുറം താഴെക്കോട്ടും ഉരുൾപൊട്ടൽ; ആളപായമില്ല
പാലക്കാട്/മലപ്പുറം: കനത്ത മഴയിൽ പാലക്കാട്, മലപ്പുറം ജില്ലകളിലായി രണ്ടിടത്ത് ഉരുൾപൊട്ടി. പാലക്കാട്ട് മംഗലംഡാം മേഖലയിലാണ് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായത്. കിഴക്കഞ്ചേരി രണ്ട് വില്ലേജിൽ ഓടൻതോട്-പടങ്ങിട്ടതോട് റോഡിന് മുകൾ ഭാഗത്തും വി.ആർ.ടി, ആശാൻപാറ എന്നിവിടങ്ങളിലുമാണ് വനത്തിനുള്ളിൽ ഉരുൾപൊട്ടിയത്.
കനത്ത മഴക്കിടെ ബുധനാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മണ്ണും മലെവള്ളവും കുത്തിയൊലിച്ച് കൃഷിയിടങ്ങളിലും വീടുകളിലുമെത്തി. മലപ്പുറം ജില്ലയിൽ താഴെക്കോട് അരക്കുപറമ്പ് മാട്ടറക്കലിൽ മുക്കിലപറമ്പിെൻറ മുകളിലുള്ള മലങ്കട മലയിലും ബിടാവുമലയിലുമാണ് മണ്ണിടിഞ്ഞത്. കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ആളപായമില്ല. ബുധനാഴ്ച രാത്രി ഏഴിനാണ് സംഭവം.
മാട്ടറയിൽ റോഡ് കവിഞ്ഞ് വെള്ളം ഒഴുകിയതോടെ പ്രദേശം ഏറെനേരം ഒറ്റപ്പെട്ടു. 60ഓളം കുടുംബങ്ങളാണ് മേഖലയിലുള്ളത്. ഇവരെ മാറ്റിപ്പാർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.