ഉഷ്ണതരംഗം കൂടുന്നു: വിവിധ ജില്ലകളിൽ യെല്ലോ-ഓറഞ്ച് അലർട്ടുകൾ

തിരുവനന്തപുരം: ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ-ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഇതോടൊപ്പം തന്നെ മഴ മുന്നറിയിപ്പും കടൽക്ഷോഭ സാധ്യതകളും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. പാലക്കാടിന് തുടർച്ചയായി നാലാംദിവസവും ഉഷ്ണതരംഗത്തിൽനിന്ന് മോചനമില്ല. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശരാശരിയിലും മൂന്നര ഡിഗ്രിയിലേറെ ചൂട് നിലനിൽക്കുന്നതിനാൽ പല ജില്ലകളിലും അതിജാഗ്രത വേണ്ട സാഹചര്യമാണിപ്പോൾ. ആലപ്പുഴയിൽ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും താപനില ശരാശരിയിൽനിന്ന് 4.6 ഡിഗ്രിവരെ ഉയർന്നുനിൽക്കുകയാണിവിടെ. ചൊവ്വാഴ്ചയും ഇതേനില തുടർന്നാൽ ഇവിടെയും ഉഷ്ണതരംഗം പ്രഖ്യാപിക്കേണ്ടിവരും. എന്നാൽ ആലപ്പുഴയിൽ പല സ്ഥലത്തും നേരിയതോതിൽ മഴ പെയ്യുന്നതിനാൽ സാഹചര്യം മാറാനും ഇടയുണ്ട്. ഉഷ്ണതരംഗത്തിന്റെ തീവ്രത കണക്കിലെടുത്ത് പാലക്കാടിന് ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേയ് രണ്ടുവരെ മെഡിക്കൽ കോളേജുകൾ ഒഴികെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണമെന്നും ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടു. കായികമേളകൾ, മത്സരങ്ങൾ, വേനലവധിക്കാല ക്യാമ്പുകൾ എന്നിവയെല്ലാം മേയ് രണ്ടുവരെ നിർത്തിവെക്കാനും നിർദേശമുണ്ട്.

കാസർഗോഡ് ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ പെയ്യുമെന്ന മുന്നറിയിപ്പ് നേരത്തെ കേന്ദ്രം പുറപ്പെടുവിച്ചിരുന്നു. കേരളം, തമിഴ്‌നാട്, പുതുച്ചേരി, കർണാടക മേഖലകളിൽ അഞ്ച് ദിവസംകൂടി ഉഷ്ണതരംഗം തുടരുമെന്നും താപനില രണ്ടുമുതൽ മൂന്നു ഡിഗ്രിവരെ ഉയരാനും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരദേശത്തുള്ളവർക്ക് കടൽക്ഷോഭ മുന്നറിയിപ്പും ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില മൂന്നുമുതൽ ശരാശരിയിൽ നിന്ന് നാല് ഡിഗ്രിവരെ കൂടിയതിനാൽ സമീപ ജില്ലകളിലും ചൊവ്വാഴ്ച പ്രത്യേക ശ്രദ്ധ വേണം. മറ്റ് ജില്ലകളിലും പതിവിലും ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Tags:    
News Summary - Heat wave intensifies: Yellow-orange alerts in various districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.