കുമ്പള (കാസർകോട്): കുമ്പള നായിക്കാപ്പിലെ ഹരീഷിനെ (33) ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സഹതൊഴിലാളിയും കുമ്പള ശാന്തിപ്പള്ളയിൽ താമസക്കാരനുമായ മുഖ്യപ്രതി ശരത് എന്ന ശ്രീകുമാറിനെ (34) കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.
കുമ്പളയിൽ ചൊവ്വാഴ്ച സന്ധ്യയോടെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ട കുമ്പള ശാന്തിപ്പള്ളയിലെ മനു എന്ന മണികണ്ഠൻ(18), റോഷൽ(19) എന്നിവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി പൊലീസ് പറഞ്ഞു. ശ്രീകുമാറിനെ ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ വിവരമറിഞ്ഞ മണികണ്ഠനും റോഷനും അന്വേഷണം തങ്ങളിലേക്കും എത്തുമെന്ന ഭയത്താൽ തൂങ്ങി മരിച്ചതാകാമെന്ന് പൊലീസ് കരുതുന്നു.
തിങ്കളാഴ്ച അർധരാത്രിയോടെയാണ് നായിക്കാപ്പിലെ ഓയിൽ മിൽ ജീവനക്കാരനായ ഹരീഷിനെ ദേഹമാസകലം വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയിൽ റോഡരികിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരീഷും മില്ലിലെ സഹജീവനക്കാരനായ ശരത് എന്ന ശ്രീകുമാറും തമ്മിൽ വാക്കുതർക്കം നടന്നതായി അറിയുന്നത്.
ഈ സംഭവത്തിെൻറ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനിടെ ശ്രീകുമാറും ചൊവ്വാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മണികണ്ഠനും ഒന്നിച്ച് കാറിൽ സഞ്ചരിക്കുന്നത് ചിലർ കണ്ടതായ വിവരം പൊലീസിന് ലഭിച്ചു. പൊലീസ് നടത്തിയ ചടുല നീക്കങ്ങൾക്കൊടുവിൽ ശ്രീകുമാറിനെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ശ്രീകുമാർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അതിനിടെ കൂട്ടുപ്രതികൾക്കു വേണ്ടി അന്വേഷണം നടത്തുന്നതിനിടെയാണ് മണികണ്ഠനെയും റോഷനെയും തൂങ്ങി മരിച്ചനിലയിൽ നാട്ടുകാർ കണ്ടത്. കൊലയിൽ നാലാമതൊരാളും കൂടി ഉണ്ടായിരുന്നതായി സംശയമുണ്ട്.
മണികണ്ഠനെയും റോഷനെയും പൂഴി വാരുന്ന പണിയുണ്ടെന്നു പറഞ്ഞ് ശ്രീകുമാർ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടു പോയതാണ്. ഇരുവരുടെയും മരണത്തിനു പിന്നിൽ ശ്രീകുമാറിെൻറ പങ്കും അന്വേഷിക്കുന്നുണ്ട്. കൊലക്കു ശേഷം ശ്രീകുമാർ കുമ്പള കഞ്ചിക്കട്ടയിലെത്തി പുഴയിൽ കൈകാലുകൾ കഴുകി വസ്ത്രം മാറിയിരുന്നു. തെളിവെടുപ്പിൽ ഈ വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തു. എന്നാൽ കത്തി കണ്ടെത്താനായില്ല. അറസ്റ്റിലായ ശ്രീകുമാറിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.