കല്യാണ മഹാമേളം: ഗുരുവായൂരിൽ അടുത്ത ഞായറാഴ്ച റെക്കോഡ് വിവാഹം

തൃശൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ആഗസ്റ്റ് 23ന് ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ റെക്കോഡ് വിവാഹം. 422 വിവാഹമാണ് അന്ന് ബുക്കിങ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം സെപ്റ്റംബർ എട്ടിന് നടന്ന 334 വിവാഹങ്ങളായിരുന്നു ക്ഷേത്രത്തിലെ സമീപകാലത്തെ ഉയർന്ന കണക്ക്.

ആഗസ്റ്റ് 30 ന് ഇതുവ​രെ 338 ബുക്കിങ് കഴിഞ്ഞു. സെപ്റ്റംബർ 13ന് വിവാഹ ബുക്കിങ് 320 വരെയെത്തി. വിവാഹത്തിരക്ക് കണക്കിലെടുത്ത് ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കാൻ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്രദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ സജ്ജീകരണമൊരുക്കും. ഭക്തരുടെ സുരക്ഷക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പൊലീസിനെ വിന്യസിക്കാൻ ജില്ല പൊലീസ് മേധാവിക്ക് കത്ത് നൽകും.

സമയബന്ധിതമായി വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാൻ ആഗസ്റ്റ് 23, ആഗസ്റ്റ് 30, സെപ്റ്റംബർ 13 തീയതികളിൽ പുലർച്ചെ നാലു മുതൽ വിവാഹങ്ങൾ നടത്തും. താലികെട്ടിനായി ആറ് മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവഹിക്കാൻ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യസംഘമുണ്ടാകും. ക്ഷേത്രംകിഴക്കേ നട പൂർണമായും വൺ വേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.

വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് മേപ്പത്തൂർ ആ പന്തലിൽ വിശ്രമിക്കാം. താലികെട്ട് ചടങ്ങിന്‍റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേനട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം.

വിവാഹം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല. വധൂ വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. അഭൂതപൂർവമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം. ചടങ്ങിനെത്തുന്നവരുടെ എണ്ണം വധൂവരൻമാരുടെ കുടുംബാംഗങ്ങൾ പരമാവധി നിയന്ത്രിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.