ഗുരുവായൂർ ദേവസ്വം: കോണ്‍ഗ്രസ്-എസ് പുറത്ത്, കേരള കോണ്‍ഗ്രസ്-എം അകത്ത്
ഗുരുവായൂര്‍: ദേവസ്വം ഭരണസമിതിയില്‍നിന്ന് കോണ്‍ഗ്രസ്-എസ് അംഗം പുറത്തായി. പകരം കേരള കോണ്‍ഗ്രസ്-എമ്മിന് പ്രാതിനിധ്യം ലഭിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച കഴിഞ്ഞ ഭരണസമിതികളില്‍ കോണ്‍ഗ്രസ്-എസിന് പ്രതിനിധി ഉണ്ടായിരുന്നു. പിണറായി സര്‍ക്കാര്‍ നിയോഗിച്ച ആദ്യ ഭരണസമിതിയില്‍ ഉഴമലക്കല്‍ വേണുഗോപാലും രണ്ടാമത്തെ സമിതിയില്‍ ഇ.പി.ആര്. വേശാലയുമായിരുന്നു കോണ്‍ഗ്രസ്-എസ് പ്രതിനിധികള്‍. എന്നാല്‍, നിലവിലെ ഭരണസമിതിയിലേക്കുള്ള നാമനിര്‍ദേശം പൂര്‍ത്തിയാക്കിയപ്പോള്‍ എസിന് പകരം കേരള കോണ്‍ഗ്രസ്-എമ്മിനാണ് പ്രാതിനിധ്യം.
എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ ഭാരവാഹി പാല കാഞ്ഞിരക്കാട്ട് മനോജ് ബി. നായരാണ് മാണി വിഭാഗം പ്രതിനിധി. ജനതാദള്‍-എസ് പാലക്കാട് ജില്ല കമ്മിറ്റി പ്രസിഡന്റ് കെ.ആര്. ഗോപിനാഥിനെയും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ദേവസ്വം മെഡിക്കല്‍ സെന്ററിലെ ജീവനക്കാരന് ചാത്തയില്‍ മനോജാണ് ജീവനക്കാരുടെ പ്രതിനിധി. സി.പി.എം അനുകൂല ജീവനക്കാരുടെ സംഘടനയിലെ അംഗമാണ് മനോജ്. ഇതോടെ ദേവസ്വം ഭരണസമിതിയിലെ ഒഴിവുകളെല്ലാം നികത്തി. സി.പി.എം പ്രതിനിധി ചെയര്മാന് ഡോ. വി.കെ. വിജയന്, സി.പി.ഐ പ്രതിനിധി ചെങ്ങറ സുരേന്ദ്രന് എന്നിവരെ നേരത്തേ നാമനിര്‍ദേശം ചെയ്തിരുന്നു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നാമനിര്‍ദേശം ചെയ്ത എന്‍.സി.പി പ്രതിനിധി കെ.വി. മോഹനകൃഷ്ണന് നവംബര്‍ വരെ കാലാവധിയുണ്ട്. സാമൂതിരി, തന്ത്രി, ഊരാളന്‍ എന്നിവര്‍ സ്ഥിരം അംഗങ്ങളാണ്. മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ ചേര്‍ന്നാണ് ഭരണസമിതി അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുക. രണ്ടു വര്‍ഷമാണ് കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.