തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസിൽ ഗ്രൂപ്പ് നീക്കങ്ങൾ തകൃതി. കഴിഞ്ഞ ദിവസം എ ഗ്രൂപ്പിന്‍റെ മുതിർന്ന നേതാക്കൾ യോഗം ചേർന്നിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനം ഐ ഗ്രൂപ്പിൽ നിന്നും പിടിച്ചെടുക്കാനാണ് എ ഗ്രൂപ്പ് നീക്കം. എന്നാൽ, പ്രതിപക്ഷ നേതാവ് സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ഐ ഗ്രൂപ്പിന്‍റെ തീരുമാനം.
തിരുവഞ്ചൂർ രാധാകൃഷ്ണനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനാണ് എ ഗ്രൂപ്പ് നീക്കം. എന്നാൽ, പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരാനാണ് രമേശ് ചെന്നിത്തലക്ക് താൽപര്യം. ഇതിൽ മാറ്റം വരുത്താൻ ഹൈക്കമാൻഡ് നിർദേശിക്കുകയാണെങ്കിൽ വി.ഡി. സതീശന്‍റെ പേര് ഉയർത്തിയേക്കും.
കെ. മുരളീധരനും കെ. സുധാകരനും മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്. ഇരുവരും കെ.പി.സി.സി അധ്യക്ഷ സ്ഥാനം ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി വെള്ളിയാഴ്ച ചേർന്ന് തെരഞ്ഞെടുപ്പ് പരാജയം വിശദമായി അവലോകനം ചെയ്യും.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃത്വത്തെ വിമർശിച്ച് പല കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. ഹൈബി ഈഡൻ, ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ തുടങ്ങിയവർ പരസ്യമായി നേതൃത്വത്തെ കുറ്റപ്പെടുത്തി രംഗത്തെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.