പി.എസ്.സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്; അവാർഡ് ജേതാവ് രാജേഷ് തില്ലങ്കേരി, പടം വന്നത് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടേത്!
തിരുവനന്തപുരം: കേരള പി.എസ്.സി പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക പഠനസഹായമായ ‘പി.എസ്.സി ബുള്ളറ്റിനി’ൽ ഗുരുതരമായ പിഴവ്. മികച്ച തിരക്കഥാകൃത്തിന്റെ പേരിനൊപ്പം നൽകേണ്ടിയിരുന്ന ഫോട്ടോക്ക് പകരം കൊലക്കേസ് പ്രതിയുടെ ചിത്രം അച്ചടിച്ചുവന്നതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. സംഭവത്തിൽ പി.എസ്.സി പിഴവ് സമ്മതിച്ചു.
മേയ് 15ന് പുറത്തിറങ്ങിയ പി.എസ്.സി ബുള്ളറ്റിന്റെ ‘സമകാലികം’ വിഭാഗത്തിലാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചത്. ഉണ്ണി കെ.ആർ സംവിധാനം ചെയ്ത ‘എ പ്രഗ്‌നന്റ് വിഡോ’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് മികച്ച തിരക്കഥാകൃത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത് രാജേഷ് തില്ലങ്കേരിക്കാണ്.
എന്നാൽ, അദ്ദേഹത്തിന്റെ പേരിനൊപ്പം ബുള്ളറ്റിനിൽ അച്ചടിച്ചു വന്നത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രമായിരുന്നു.
പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികൾ കൃത്യമായ വിവരങ്ങൾക്കായി ആശ്രയിക്കുന്ന പ്രസിദ്ധീകരണമാണ് പി.എസ്.സി ബുള്ളറ്റിൻ.
ഇതിൽ ഇത്തരമൊരു വീഴ്ചയുണ്ടായത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സംഭവം വിവാദമായതോടെ പി.എസ്.സി അധികൃതർ പിഴവ് സമ്മതിച്ചു. എവിടെയാണ് പിഴവ് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകിയില്ലെങ്കിലും, തെറ്റ് പറ്റിയെന്ന് സമ്മതിച്ച അധികൃതർ, പ്രസ്തുത പിഴവ് തിരുത്തിയതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.