കൊച്ചി: കോളജിൽ വരുന്ന വിദ്യാർഥികൾ രാഷ്ട്രീയത്തിനല്ല, പഠനത്തിനാണ് മുൻഗണന നൽകേണ്ടതെന്നും കാമ്പസ് രാഷ്ട്രീയത്തോട് തനിക്ക് യോജിപ്പില്ലെന്നും ഗവർണർ ജസ്റ്റിസ് പി. സദാശിവം. കൊച്ചി സർവകലാശാലയിൽ സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളിലെയും വി.സിമാരുടെ യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗവർണർ.
കാമ്പസ് രാഷ്ട്രീയം നിയന്ത്രിക്കണമെന്ന ഹൈകോടതി നിലപാടാണ് തനിക്കും. പഠനകാലത്ത് ഒരു രാഷ്ട്രീയ പ്രവർത്തനവും ഉണ്ടായിരുന്നില്ല. പഠനം പൂർത്തിയാക്കിയശേഷം വിദ്യാർഥികൾ ഇഷ്ടമുള്ള രാഷ്ട്രീയം തെരഞ്ഞെടുക്കെട്ട. കാമ്പസുകളിൽ സംഘടന പ്രവർത്തനം ആവശ്യമില്ല. ചില സംഭവങ്ങളിൽ താൻ ഇക്കാര്യം വിദ്യാർഥികളെ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്. മഹാരാജാസ് കോളജിൽ അഭിമന്യു കൊല്ലപ്പെട്ട സംഭവം അപലപനീയമാണ്. അന്വേഷണം നടക്കുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ഗവർണർ വ്യക്തമാക്കി.
പഠനസമ്പ്രദായത്തിലും ഗവേഷണത്തിലും അക്കാദമിക് ഭരണത്തിലും വിവരസാേങ്കതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി സർവകലാശാലകൾ കാലത്തിനനുസരിച്ച് മാറണമെന്ന് ഗവർണർ പറഞ്ഞു. വി.സിമാർ അക്കാദമിക സമൂഹത്തിന് ചലനാത്മക നേതൃത്വം നൽകണം. പരീക്ഷനടത്തിപ്പ്, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയിലെ കാലതാമസം ഒഴിവാക്കണമെന്ന് വൈസ് ചാൻസലർമാർക്ക് കർശനനിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
സർവകലാശാല വെബ്സൈറ്റുകളിലെ വിവരങ്ങൾ യഥാസമയം പുതുക്കുകയും നിലവാരം ഉയർത്തുകയും വേണം. രക്തദാതാക്കളുടേതടക്കം വിവരങ്ങൾ അതിൽ ഉണ്ടാകണം. സ്മാർട്ട് വില്ലേജായി വികസിപ്പിക്കാൻ ഗ്രാമങ്ങൾ ദത്തെടുക്കുന്ന കാര്യം എല്ലാ സർവകലാശാലകളും പരിഗണിക്കണമെന്നും ഗവർണർ നിർദേശിച്ചു. തീരുമാനങ്ങളിൽ സ്വീകരിച്ച നടപടി വിലയിരുത്താൻ ഡിസംബറിൽ വീണ്ടും വി.സിമാരുടെ യോഗം വിളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.