തിരുവനന്തപുരം: കേരള വന (ഭേദഗതി) ബില്ലിന് ഗവർണർ രാജേന്ദ്ര ആർലേക്കർ അംഗീകാരം നൽകി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപന നടത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. മുറിച്ച് വിൽക്കുന്ന ചന്ദനമരത്തിന്റെ വില ഭൂ ഉടമക്ക് ലഭിക്കും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ചന്ദന കൃഷി വ്യാപിക്കുമെന്നും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്തെ ഭൂ ഉടമകൾക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വിൽപന നടത്താൻ നിലവിൽ അധികാരമില്ലായിരുന്നു. അതേസമയം ഉണങ്ങിയതും അപകടകരമായതുമായ ചന്ദന മരങ്ങളും സ്വന്തം ആവശ്യത്തിന് വീട് വെക്കുന്ന സ്ഥലത്തുള്ള മരങ്ങളും മാത്രം മുറിക്കാനായിരുന്നു അനുമതി. അത് തന്നെ ഒരു സമിതി പരിശോധിച്ച് ശിപാർശ ചെയ്താൽ മാത്രം അനുവാദം നൽകാം എന്നായിരുന്നു വ്യവസ്ഥ.
അതിനാൽ സ്വന്തം ഭൂമിയിൽ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമക്കെതിരെ കേസ് എടുക്കേണ്ടി വന്നിരുന്നു.ഗവര്‍ണര്‍ അംഗീകരിച്ച ബില്‍ നിലവില്‍ വരുന്നതോടെ അത്തരം കുറ്റകൃത്യങ്ങള്‍ കോടതിയുടെ അനുവാദത്തോടെ രാജിയാക്കാനും സാധിക്കും.പല നിസാര കേസുകളും രാജിയാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല എന്ന പരാതിക്കും ഇനി മാറ്റം വരും. കോടതിയില്‍ എത്തുന്ന കേസുകള്‍ കോടതിയുടെ അനുമതിയോടെ പിഴയടച്ച് കേസ് അവസാനിപ്പിക്കുന്ന വിധത്തിലാണ് പുതിയ ബില്ലിലെ വ്യവസ്ഥകൾ. ഇങ്ങനെ കുറ്റം രാജിയാക്കുമ്പോൾ ജയിൽ ശിക്ഷ ഒഴിവായിക്കിട്ടും. അതേസമയം വലിയ കുറ്റങ്ങൾ രാജിയാക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.