കൊച്ചി: റാഗിങ് നിരോധന (ഭേദഗതി) ബില്ലിന് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചെന്നും കരട് ഉടൻ മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിക്കുമെന്നും സർക്കാർ ഹൈകോടതിയിൽ. റാഗിങ് തടയാൻ കർശന നിയമനിർമാണം ആവശ്യപ്പെട്ട് കേരള ലീഗൽ സർവിസസ് അതോറിറ്റി അടക്കം നൽകിയ ഹരജികളിലാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്.
നിയമനിർമാണം വേഗത്തിലാക്കുകയും ചട്ടങ്ങൾ രൂപവത്കരിക്കുകയും വേണമെന്ന് നിർദേശിച്ച ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്, ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
ബില്ലിന്റെ കരട് എത്രയുംവേഗം അന്തിമമാക്കണമെന്നും നിയമസഭയിൽ വെക്കുംമുമ്പുള്ള നടപടിക്രമങ്ങൾ നാലാഴ്ചക്കകം പൂർത്തിയാക്കണമെന്നും ഒക്ടോബർ 30ന് കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ, നടപടികൾ വൈകുന്ന സാഹചര്യത്തിലാണ് നിയമനിർമാണം വേഗത്തിൽ വേണമെന്ന് ആവശ്യപ്പെട്ടത്. റാഗിങ് ക്രൂരതകളുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഹൈകോടതിയുടെ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.