കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണം കടത്തിയ കേസിൽ പിടിയിലായ പ്രതികൾ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ ഇന്ന് തൃശൂരിലെ കോവിഡ് കെയർ സെന്‍ററിലേക്ക് മാറ്റും. നാളെ കോവിഡ് പരിശോധന ഫലം ലഭിച്ചതിന് ശേഷമാകും കേസിലെ തുടർനടപടികൾ. എൻ.ഐ.എ പ്രത്യേക ജഡ്ജ് പി. കൃഷ്ണകുമാറിന് മുമ്പാകെയാണ് പ്രതികളെ ഹാജരാക്കിയത്.
സ്വപ്നയെ തൃശൂർ അമ്പലക്കരയിലെ അമല ആശുപത്രിയുടെ കോവിഡ് കെയർ സെന്‍ററിലേക്കും സന്ദീപ് നായരെ കറുകുറ്റിയിലെ കോവിഡ് കെയർ സെന്‍ററിലേക്കുമാണ് മാറ്റുക. നാളെ പരിശോധന ഫലം വന്നതിന് ശേഷം ഇവരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് എൻ.ഐ.എക്ക് കടക്കാനാകും.
ഞായറാഴ്ച വൈകീട്ട് കലൂരിലെ എൻ.ഐ.എ പ്രത്യേക കോടതി പരിസരത്ത് ഇരുവരെയും എത്തിക്കുന്നതിന്‍റെ ഭാഗമായി കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
ഇന്നലെ വൈകീട്ടോടെയാണ് ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലാകുന്നത്. ഇന്ന് ഉച്ചയോടെയാണ് ഇരുവരെയും ബംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്തിച്ചത്.
റോഡ് മാർഗം സേലം, വാളയാർ, ചാലക്കുടി വഴിയാണ് ഇരുവരെയും എൻ.ഐ.എ സംഘം കൊച്ചിയിലെത്തിച്ചത്. യാത്രാമധ്യേ ആലുവയിലെത്തിയപ്പോൾ പ്രതികളെ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് വിധേയരാക്കി. തുടർന്ന് കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനത്തെത്തിച്ചു. വൈകീട്ടോടെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.