തിരുവനന്തപുരം: നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തിന് പ്രതികള്‍ക്ക് എയര്‍ലൈന്‍സ് ജീവനക്കാരുടെ സഹായവും ലഭിച്ചെന്ന് സൂചന. ഇതിെൻറ ഭാഗമായി എമിറേറ്റ്സ് തിരുവനന്തപുരം വിമാനത്താവള മാനേജരുടെ മൊഴിയെടുക്കാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസും എന്‍.ഐ.എയും. സാധനങ്ങള്‍ അയക്കാന്‍ വിദേശത്തുള്ള ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള അറ്റാഷെയുടെ കത്ത് വ്യാജമായി നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ഈ കത്തില്‍ ഔദ്യോഗിക ഒപ്പോ മുദ്രയോ ഉണ്ടായിരുന്നില്ല. എന്നിട്ടും മറ്റു പരിശോധനകള്‍ നടത്താതെ എന്തുകൊണ്ട് ബാഗേജ് അയച്ചു എന്നാണ് പരിശോധിക്കുന്നത്.
ദുബൈയിലെയും തിരുവനന്തപുരത്തെയും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ പിന്തുണ സ്വര്‍ണക്കടത്തിന് ലഭിച്ചതായും സംശയമുണ്ട്. വ്യാജരേഖ പ്രകാരമാണ് സാധനങ്ങള്‍ കടത്തിയിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക കത്തുകളുടെ അടിസ്ഥാനത്തിലും സ്വര്‍ണം കടത്തിയിട്ടുണ്ട്. ജൂണ്‍ 30ന് ബാഗേജ് അയക്കാന്‍ ഫൈസല്‍ ഫരീദ് യു.എ.ഇയില്‍ ഒരു കത്ത് നല്‍കിയിരുന്നു. അറ്റാഷെ തന്നെ ചുമതലപ്പെടുത്തിയെന്ന തരത്തിലായിരുന്നു കത്ത്. എന്നാല്‍ ഔദ്യോഗിക ഒപ്പുകളൊന്നും ഇതിൽ ഉണ്ടായിരുന്നില്ല. ഇതൊന്നും പരിശോധിക്കാതെ നയതന്ത്ര ബാഗേജെന്ന തരത്തിലാണ് ദുബൈയില്‍നിന്ന് പാഴ്സല്‍ അയച്ചത്.
തലസ്ഥാനത്ത് ബാഗ് എടുക്കാനെത്തിയത് സരിത്തായിരുന്നു. ഇവിടെയും കസ്റ്റംസ് ക്ലിയറന്‍സിന് കോൺസുലേറ്റില്‍ നിന്നുള്ളതാണെന്ന് പറഞ്ഞ് ഒരു കത്ത് നല്കി. എയർവേ ബില്ലും ഹാജരാക്കി. ഇതു രണ്ടും വ്യാജമാണെന്ന് കസ്റ്റംസ് കണ്ടെത്തി.
നേരേത്തയും ഇത്തരത്തില്‍ സരിത്ത് കസ്റ്റംസ് ക്ലിയറന്‍സ് നടത്തി ബാഗേജ് കൊണ്ടുപോയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് വിമാനത്താവളത്തിലെയും എയര്‍ലൈന്‍സിലെയും ജീവനക്കാരുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. എത്തിയ ബാഗേജ് ലഭ്യമാക്കാൻ വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥരും ശ്രമം നടത്തിയിരുന്നു. മുമ്പ് നടന്ന സ്വർണക്കടത്തിൽ കസ്റ്റംസ് ഓഫിസർ ഉൾപ്പെടെ പ്രതിയായതിനാൽ ഈ കടത്തിലും അത്തരം പങ്കാളിത്തം സംശയിക്കുന്നുണ്ട്. അതിനിടെ എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ ചോദ്യംചെയ്യല്‍ പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.