റാന്നി: പത്തനംതിട്ട റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറിയും സ്വർണത്തട്ടിപ്പും നടന്നതായി പരാതി. ഭക്തർ വഴിപാടായി നൽകിയ 49 ലക്ഷം രൂപയും ഒമ്പത് പവനിലധികം സ്വർണവും കാണാനില്ലെന്നാണ് ആരോപണം. സംഭാവന നൽകിയ യഥാർഥ സ്വർണാഭരണങ്ങൾക്ക് പകരം മുക്കുപണ്ടമാണ് സൂക്ഷിച്ചിരിക്കുന്നതെന്നും നിലവിലെ ക്ഷേത്ര ഭരണസമിതി റാന്നി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ റാന്നി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. എസ്.എൻ.ഡി.പി യോഗം 85-ാം നമ്പർ ശാഖയുടെ കീഴിലുള്ളതാണ് ഈ ശിവക്ഷേത്രവും ഭദ്രകാളി ക്ഷേത്രവും ഗുരുദേവ ക്ഷേത്രവും. ക്ഷേത്ര ഭരണസമിതി മുൻ പ്രസിഡന്റിനും സെക്രട്ടറിക്കും ക്രമക്കേടിൽ പങ്കുണ്ടെന്നാണ് ഭക്തരുടെ ആരോപണം.
2022-ൽ സാമ്പത്തിക ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭരണസമിതിയിലെ അംഗങ്ങൾ കൂട്ടത്തോടെ രാജിവെച്ചിരുന്നു. അന്നത്തെ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു ക്ഷേത്രത്തിലെ കണക്കുകൾ സൂക്ഷിച്ചിരുന്നത്. ഇവർ വാർഷിക പൊതുയോഗം വിളിച്ചുചേർക്കാനോ കൃത്യമായ കണക്കുകൾ ബോധിപ്പിക്കാനോ തയ്യാറാകാതിരുന്നതോടെയാണ് കമ്മിറ്റിയംഗങ്ങൾ കൂട്ടരാജിവെച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഭരണസമിതിയിലേക്ക് പുതിയൊരു തിരഞ്ഞെടുപ്പ് നടക്കാത്തതിനെ തുടർന്ന് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വൻ തിരിമറി കണ്ടെത്തിയത്.
ക്ഷേത്ര ഓഫിസിലോ ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടുകളിലോ 49 ലക്ഷം രൂപയുടെ യാതൊരു വിവരവുമില്ലെന്ന് പരിശോധനയിൽ വ്യക്തമായി. കൂടാതെ ഭക്തർ സമർപ്പിച്ച ഒൻപത് പവനോളം സ്വർണ്ണവും കാണാനില്ല. തങ്ങൾ സ്വർണം സമർപ്പിച്ചതായി അവകാശപ്പെട്ട് ഭക്തർ രംഗത്തെത്തിയെങ്കിലും ക്ഷേത്രത്തിലെ ഓഫിസിലോ സ്റ്റോർ റൂമിലോ ഇത് കണ്ടെത്താനായിട്ടില്ല. ഈ സ്വർണത്തിന് ക്ഷേത്രത്തിൽ യാതൊരുവിധ കണക്കുകളോ രസീതുകളോ രേഖപ്പെടുത്തിയിട്ടുമില്ല. ക്ഷേത്രത്തിൽ ഇതുമായി ബന്ധപ്പെട്ട രജിസ്റ്റർ പോലും നിലവിലില്ലെന്നാണ് ആക്ഷേപം.
ലോക്കറിലുണ്ടായിരുന്ന സ്വർണ്ണം പരിശോധിച്ചപ്പോൾ അതിൽ ചിലത് മുക്കുപണ്ടങ്ങളാണെന്ന് കണ്ടെത്തി. പുതിയ ഭരണസമിതി അധികാരമേറ്റെടുത്ത് നടത്തിയ വിശദമായ കണക്കെടുപ്പിലാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.