പുളിക്കൽ (മലപ്പുറം): ജുമുഅ നമസ്കാരത്തിനായി പുളിക്കൽ അങ്ങാടിയിലെ സലഫി പള്ളിയിൽ ഒരുമിച്ച് കൂടിയ വിശ്വാസികൾക്കിടയിലേക്ക് പുഞ്ചിരി തൂകി ഒരു വിശിഷ്ടാതിഥി കടന്നു വന്നു -മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഹ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പൊലീത്തയുമായ ഡോ. ഗീവർഗീസ് മാർ യുലിയോസ്. സർവം തുടച്ചുനീക്കിയ പ്രളയ ദിനങ്ങളിൽ ജീവനും സ്വത്തും വാരിപ്പിടിച്ച് നിന്ന സഹോദരങ്ങളെ രക്ഷിക്കാൻ കിലോമീറ്ററുകൾ താണ്ടി പുളിക്കലിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നുമെത്തിയ സന്നദ്ധ സേവകരെ നേരിൽ കണ്ട് സ്നേഹവും നന്ദിയും അറിയിക്കാനായിരുന്നു അദ്ദേഹത്തിെൻറ വരവ്.
ജുമുഅ നമസ്കാരത്തിലും പ്രാർഥനയിലും ക്രൈസ്തവ സഭ മേധാവികളിലൊരാൾ പെങ്കടുത്തപ്പോൾ സാഹോദര്യത്തിെൻറയും മതസൗഹാർദത്തിെൻറയും മറ്റൊരധ്യായം കൂടിയായി അത്. നമസ്കാര ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത അദ്ദേഹം, ജീവിതത്തിലെ ആദ്യ അനുഭവമാണിതെന്നും ദൂരെനിന്ന് നോക്കി കാണാൻ മാത്രമേ സാധിച്ചിരുന്നുള്ളൂവെന്നും ഇതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. പ്രളയസമയത്ത് എല്ലാം നഷ്ടപ്പെട്ട് നിസ്സഹായാവസ്ഥയിൽ കഴിഞ്ഞ തെക്കൻ ഭാഗത്തുള്ളവരെ സഹായിക്കാൻ ഓടി വന്നവരാണ് ഇൗ പ്രദേശത്തെ ജനങ്ങൾ. ഞങ്ങളുടെ നാട്ടിൽ വന്നവർക്ക് നമസ്കരിക്കാൻ സമയമായപ്പോൾ ദേവാലയങ്ങൾ തുറന്ന് കൊടുത്തിരുന്നു.
ആരാധനാലയങ്ങൾ മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുന്ന വേദികളാകണം. മുസ്ലിം രാജ്യമായ ഒമാനിൽ ഭരണാധികാരി സുൽത്താൻ ഖാബൂസ് ക്രൈസ്തവർക്കായി നാല് ദേവാലയങ്ങൾ ഒരുക്കിത്തന്നത് വിവേചനങ്ങൾ വലിച്ചെറിയാനുള്ള വലിയ സന്ദേശമാണ്. പുളിക്കൽ ഖത്തീബിനും ജനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.അഡ്വ. ഗിൽബർട്ട്, പി.യു. ഷാജൻ എന്നിവരും മെത്രാപ്പൊലീത്തക്കൊപ്പമുണ്ടായിരുന്നു. കെ. മൊയ്തീൻകോയ മദീനി ഖുതുബക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.