കളമശ്ശേരി: തിരുവനന്തപുരത്തും കൊച്ചിയിലും ജി.സി.സി (ഗ്ലോബൽ കാപബിലിറ്റി സെന്റർ) സിറ്റി സ്ഥാപിക്കും. ദാവോസിൽ സമാപിച്ച ലോക സാമ്പത്തിക ഫോറത്തിൽ ഇതിനായുള്ള നിക്ഷേപ താൽപര്യപത്രം കേരളം ഒപ്പിട്ടു. ലോകത്ത് ഏറ്റവുമധികം ജി.സി.സികൾ സ്ഥാപിച്ച എ.എൻ.എസ് ആറുമായാണ് താൽപര്യപത്രം ഒപ്പുവെച്ചത്. ഇതിന്റെ തുടർച്ചയിൽ കോഴിക്കോട്ടും ജി.സി.സി സിറ്റി സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ലോകത്തെ മുൻനിര കമ്പനികൾക്കുവേണ്ടി ഗ്ലോബൽ കാപബിലിറ്റി സെന്ററുകൾ ഒരുക്കുന്ന എ.എൻ.എസ്.ആർ കേരളത്തിലും എത്തുന്നത് വ്യവസായ ലക്ഷ്യകേന്ദ്രം എന്നനിലയിൽ കേരളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കേരളം 1.18 ലക്ഷം കോടിയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചതായി മന്ത്രി അറിയിച്ചു. 14 ബില്യൺ യു എസ് ഡോളർ മൂല്യമുള്ള താൽപര്യപത്രങ്ങളാണ് ഒപ്പുവെച്ചത്. അമേരിക്ക, യു.കെ, ജർമനി, സ്പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള കമ്പനികളുമായാണ് താൽപര്യപത്രം ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.