കാളികാവ്: മലപ്പുറം ജില്ലയിലെ കാളികാവ് പൂങ്ങോടിൽ പി.എഫ്.സി സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്നു വീണ സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഘാടകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കാളികാവ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അപകടത്തിൽ 15 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. യുനൈറ്റഡ് എഫ്.സി നെല്ലിക്കുത്തും റോയൽ ട്രാവൽ കോഴിക്കോടും തമ്മിലുള്ള മത്സരത്തിനിടെയാണ് അപകടം. സ്റ്റേഡിയത്തിൽ നിറയെ കാണികളുണ്ടായിരുന്നു.
ഉൾക്കൊള്ളാവുന്നതിലുമധികം ആളുകൾ ഗാലറിയിലെത്തിയതാണ് അപകടത്തിനു കാരണമായത്. കവുങ്ങ് കൊണ്ടുള്ള ഗാലറി നിറഞ്ഞതിനാൽ ഔട്ടർ ലൈനിൽ വരെ ആളുകൾ ഇരുന്നിരുന്നു. ഇതിനിടയിലാണ് ഗാലറി പൊടുന്നനെ തകർന്ന് വീണത്. ഫ്ലഡ് ലൈറ്റും നിലംപൊത്തി.
സ്റ്റേഡിയം ഇൻഷൂർ ചെയ്തിട്ടുണ്ടെന്നും പരിക്കേറ്റവരുടെ ചികിത്സ ചെലവുകൾ ഏറ്റെടുക്കുമെന്നും സംഘാടകസമിതി അറിയിച്ചു. കഴിഞ്ഞദിവസം പെയ്ത മഴയെ തുടർന്ന് ഗാലറിയുടെ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് സംഘാടകരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.