കൊച്ചി: നിയമപരമായ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന വ്യവസായ സ്ഥാപനത്തിന്റെ പ്രവർത്തനം പ്രദേശവാസികളുടെ എതിർപ്പിന്‍റെ പേരിൽ തടയാനാവില്ലെന്ന് ഹൈകോടതി. ഇത്തരം സംരംഭങ്ങൾക്ക് അനുമതി നിരസിക്കാൻ തദ്ദേശസ്ഥാപനത്തിന് അധികാരമില്ല. പഞ്ചായത്ത് രാജ് നിയമ പ്രകാരം വ്യവസ്ഥകളോടെയെങ്കിലും അനുമതി നൽകുക മാത്രമാണ് മാർഗമെന്നും കോടതി വ്യക്തമാക്കി.
തിരുവനന്തപുരം നെല്ലനാട് സ്ഥാപിച്ച ഹോട്ട് മിക്സ് കോൺക്രീറ്റ് യൂനിറ്റിന് പ്രവർത്തനാനുമതി നിഷേധിച്ച ഗ്രാമ പഞ്ചായത്തിന്‍റെ നടപടിക്കെതിരെ സംരംഭകരായ എസ്. സുധീർ, എ. താജുദ്ദീൻ എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ നിരീക്ഷണം. പഞ്ചായത്തിന്‍റെ ഉത്തരവ് റദ്ദാക്കിയ കോടതി, ഹരജിക്കാരുടെ അപേക്ഷയിൽ രണ്ടാഴ്ചക്കകം അനുകൂല തീരുമാനമെടുക്കാൻ നെല്ലനാട് പഞ്ചായത്തിന് നിർദേശം നൽകി.
വ്യവസായം തുടങ്ങാൻ മോഹിച്ചെത്തിയ ഹരജിക്കാർക്കു മുന്നിൽ നിയമങ്ങളല്ല, ശാസ്ത്രീയാടിത്തറയില്ലാതെ ചിലർ നടത്തുന്ന പ്രതിഷേധങ്ങളാണ് വിലങ്ങുതടിയായതെന്ന് കോടതി പറഞ്ഞു. അനുമതിപത്രങ്ങൾ കൈവശമുണ്ടായിട്ടും ജനരോഷം ഭയന്ന് പഞ്ചായത്ത് അധികൃതർ തീരുമാനമെടുക്കാൻ മടിക്കുകയായിരുന്നു. നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണിത്. ഇത്തരം സാഹചര്യങ്ങളിൽ വ്യവസായങ്ങൾ പൂട്ടേണ്ടിവരുന്നത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.