തിരുവനന്തപുരം: സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങൾക്കുള്ള ഉച്ചക്കഞ്ഞി ഫണ്ട് പ്രോജക്ടിൽനിന്ന് 27ലക്ഷം തട്ടിയെടുത്ത പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ മുൻ കരാർ ജീവനക്കാരൻ അറസ്റ്റിൽ. അഡീഷനൽ ഡി.പി.ഐ ജെസി ജോസഫിെൻറ പരാതിയിലാണ് തിരൂർ ചമ്രവട്ടം ഒളിയത്ത് ഹൗസിൽ മുഹമ്മദ് മുസ്തഫ (32) തിങ്കളാഴ്ച മ്യൂസിയം പൊലീസിെൻറ പിടിയിലായത്. നാലുവർഷം മുമ്പാണ് കപ്യൂട്ടർ അസിസ്റ്റൻറായി ഇയാൾ ഡി.പി.ഐ ഓഫിസിൽ കരാർ അടിസ്ഥാനത്തിൽ ജോലിക്കെത്തിയത്. ഉച്ചക്കഞ്ഞി ഫണ്ട് വിഭാഗത്തിലായിരുന്നു ജോലി.
ഉച്ചക്കഞ്ഞിക്കുള്ള ഫണ്ട് പതിമൂവായിരത്തോളം വരുന്ന സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത് മുഹമ്മദ് മുസ്തഫ ആയിരുന്നു. അതേസമയം, അക്കൗണ്ടിൽ പണമുള്ള സ്കൂളുകൾക്ക് തുക നൽകേണ്ടതില്ല. എന്നാൽ, ഇൗ സ്കൂളുകൾക്കും തുക നൽകിയതായി കാണിച്ച് പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ 27 ലക്ഷം രൂപ ജഗതിയിലെ എസ്.ബി.ടി ശാലയിലെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഒരു മാസം മുമ്പ് ഇയാൾ ഡി.പി.ഐയിലെ ജോലി ഉപേക്ഷിച്ചിരുന്നു. പകരം ചുമതലയേറ്റ ജീവനക്കാരൻ പഴയ രേഖകൾ പരിശോധിച്ചപ്പോഴാണ് തിരിമറി മനസ്സിലായത്. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്.
തട്ടിപ്പിന് ഇയാൾക്ക് ഓഫിസിലെ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. മ്യൂസിയം സി.ഐ ഡിനിലിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ, ജോസ് കുര്യൻ, എ.എസ്.ഐ നജീബ്, സി.പി.ഒമാരായ ക്രിസ്റ്റഫർ, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.