തിരുവനന്തപുരം: പി.എം.ശ്രീക്ക് വേണ്ടി ഫണ്ട് വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പി.എം.ശ്രീ പദ്ധതിയില്‍ നിന്ന് ഒരു നയാപൈസ പോലും എൽ.ഡി.എഫ് സർക്കാർ വാങ്ങിയിട്ടില്ലെന്നും പി.എം. ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വി.ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എസ്.എസ്.കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും പി എം ശ്രീ നടപ്പാക്കുന്നതിന് വേണ്ടിയുള്ള സ്കൂളുകളുടെ പട്ടിക പോലും എൽ.ഡി.എഫ് സർക്കാർ കൊടുത്തിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു. തെറ്റായ കാര്യങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശിവൻകുട്ടി വിമര്‍ശിച്ചു.
ആദ്യം പി.എംശ്രീയെ അനുകൂലിച്ച് കത്ത് നൽകിയെങ്കിലും കാബിനറ്റ് ചർച്ച നടത്തിയപ്പോൾ നടപടികൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ട് രണ്ടാമത് കത്ത് നൽകിയിട്ടുണ്ടെന്നും അത് സർക്കാർ രേഖയായി നിലവിലുണ്ടെന്നും ശിവൻകുട്ടി അവകാശപ്പെട്ടു. മുൻ സർക്കാർ ഒപ്പ് വെച്ചത് കൊണ്ട് പി.എം.ശ്രീയിൽ തുടരാൻ നിർബന്ധിതരാവുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞത്. കേരളം പദ്ധതിയിലെ അംഗമായത് കൊണ്ടാണിതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ കരാർ വ്യവസ്ഥകളിൽ ഇളവുകൾ തേടാനാണ് യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നത്.
കരിക്കുലത്തിൽ കേന്ദ്രസർക്കാർ ഇടപെടരുത്, പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിന് വിട്ടുനൽകണം തുടങ്ങിയ നിർദേശങ്ങൾ കേന്ദ്ര സർക്കാരിന് മുന്നിൽ വെക്കും. ഇതുമായി ബന്ധപ്പെട്ട യു.ഡി.എഫ് സർക്കാരിന്റെ ആശയപരമായ നിലപാടുകൾ കേന്ദ്ര സർക്കാരിനെ അറിയിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കുന്നതിന് വേണ്ടി ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. മന്ത്രിമാരായ എൻ. ഷംസുദ്ദീൻ അധ്യക്ഷനായും റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവർ സമിതി അംഗങ്ങളുമായാണ് സമിതി രൂപീകരിച്ചത്. സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.