പത്തനംതിട്ട: സംസ്ഥാനത്ത് പകർച്ചവ്യാധികൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിലും മരണസംഖ്യ നിയന്ത്രിക്കുന്നതിലുമുൾപ്പെട ആരോഗ്യവകുപ്പ് പരാജയപ്പെട്ടുവെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം.
ഇപ്പോളിതാ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ ആരോഗ്യ മന്ത്രി വീണാ ജോർജ്. ഉത്തരവാദിത്വം മറക്കേണ്ട കെ.മുരളീധരൻ. വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ. 30 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേരാണ്.
പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല എന്ന വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയ പ്രശ്നങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിയപ്പോൾ '10 വർഷത്തെ റീൽസും 5 വർഷത്തെ വീണമീട്ടലും ആണ് പ്രശ്‍നം' എന്ന് കെ. മുരളീധരൻ പറഞ്ഞതായി കണ്ടു. സോണിയാ ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച മുരളീധരനിൽ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരൻ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ട് ഇരിക്കുന്നു എന്നാണ് വീണ ജോർജ് തന്‍റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
വകുപ്പിനെ ഏകോപനത്തോടെ നയിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാൻ ഫലപ്രദമായ ഇടപെടൽ നടത്തുകയാണ് ആരോഗ്യമന്ത്രി ചെയ്യേണ്ടതെന്ന് പറഞ്ഞുകൊണ്ടാണ് വിണ ജോർജ് കുറിപ്പ് അവസാനിപ്പിച്ചത്. നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിലും ആരോഗ്യമന്ത്രിയുടെയും വകുപ്പിന്‍റെയും ഏകോപനമില്ലായ്മയെ പ്രതിപക്ഷം ശക്തമായി വിമർശിച്ചിരുന്നു. ആരോഗ്യ വകുപ്പിൽ തുടർച്ചയായി വന്ന സ്ഥലംമാറ്റവും ജില്ലകളിൽ ആരോഗ്യ ഓഫീസർമാരില്ലത്ത അവസ്ഥയെയും പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.