മുട്ടില്‍ മരംമുറി: വീഴ്ചയുണ്ടായെന്ന് തുറന്ന് സമ്മതിച്ച് വനം മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ മുട്ടില്‍ മരംമുറി വിവാദത്തില്‍ വീഴ്ചയുണ്ടായെന്ന് തുറന്ന് സമ്മതിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിെച്ചന്നും ഇവര്‍ക്കെതിരെ നടപടിയെടുെത്തന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. 14 കോടിയുടെ നഷ്ടമുണ്ടായി. ഉദ്യോഗസ്ഥരെ കൂടുതല്‍ നടപടിക്ക് വിധേയരാക്കേണ്ടതുണ്ടോയെന്ന് പരിശോധിച്ച് വരുകയാണ്. വനംവകുപ്പിെൻറ വിജിലൻസ് വിഭാഗം തയാറാക്കിയ അന്വേഷണ റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. വിജിലൻസ് പറഞ്ഞ കണക്കിൽ കൃ‍ത്യത വരുത്താനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുന്നത്. നിലവിലെ നടപടികള്‍ക്ക് പുറെമ ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുണ്ടോയെന്ന് പരിശോധിച്ചുവരുകയാണെന്നും മന്ത്രി അറിയിച്ചു.

സംഭവത്തിൽ ബന്ധമുള്ളവർ എത്ര ഉന്നതരായാലും രക്ഷപ്പെടാൻ അനുവദിക്കില്ല. കേസ് ഹൈകോടതിയുടെ പരിഗണനയിലായതിനാലാണ് അറസ്റ്റ് അടക്കം നടപടികളിലേക്ക് കടക്കാത്തത്. അന്വേഷണം ദുർബലപ്പെടുത്തിയിട്ടില്ല. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് സർക്കാർ ശ്രമമെന്നും എ.കെ. ശശീന്ദ്രൻ അറിയിച്ചു. അതേസമയം മരംമുറി വിവാദം സംബന്ധിച്ച് ഒരു ഉത്തരവും വനംവകുപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നുപറഞ്ഞ് മന്ത്രി കൈയൊഴിയുകയും ചെയ്തു. മരംമുറി വിവാദവുമായി ബന്ധപ്പെട്ടുള്ള ഒരു തീരുമാനവും റവന്യൂവകുപ്പുമായി ആലോചിക്കാതെ സ്വീകരിച്ചിട്ടില്ലെന്നും പ്രതിപക്ഷത്തിെൻറ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 49 കേസുകളിൽ 47 എണ്ണത്തിലും മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. ബാക്കിയുള്ള രണ്ട് കേസുകളിൽ മരത്തിെൻറ ഉറവിടം കണ്ടെത്താൻ അന്വേഷണം നടത്തിവരുകയാണെന്നും മന്ത്രി പറഞ്ഞു.

മരംമുറി സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണ ആവശ്യം തള്ളിയതിനെത്തുടർന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. ചോദ്യോത്തരത്തിനിടെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സംഭവത്തിൽ ഉന്നതർക്ക് ബന്ധമുള്ളതിനാൽ ഹൈകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും അന്വേഷണത്തിൽ എന്തെങ്കിലും പോരായ്മ കണ്ടെത്തിയാൽ മാത്രമേ പുതിയ അന്വേഷണത്തെക്കുറിച്ച് ആലോചിക്കൂവെന്നും വനംമന്ത്രി മറുപടി പറഞ്ഞതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.‌ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും ജുഡ‍ീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.

Tags:    
News Summary - Forest Minister says there is no judicial inquiry; Opposition boycotts assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.