കൊച്ചി: അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് 12,500 ഫ്ലാറ്റുകളുടെ രജിസ്ട്രേഷനിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. രജിസ്ട്രേഷൻ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് സർക്കാറിനു കോടികളുടെ നഷ്ടം വരുത്തിവെച്ച നികുതി വെട്ടിപ്പ് കണ്ടെത്തിയത്. ശേഖരിച്ച വിവരങ്ങളുടെ സൂക്ഷ്മ വിശകലനത്തിനു ശേഷമേ ക്രമക്കേട് എത്ര കോടിയുടേതാണെന്ന് വ്യക്തമാകൂ.
മരടിലെ വിവാദ ഫ്ലാറ്റുകളുടെ രജിസ്ട്രേഷനിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് നടന്ന ഫ്ലാറ്റ് രജിസ്ട്രേഷനുകളുടെ കണക്കെടുത്തത്. 12,500 ഫ്ലാറ്റ് സമുച്ചയങ്ങളുടെ വിൽപന ആധാരത്തിൽ വില കുറച്ചുകാണിച്ച് രജിസ്ട്രേഷൻ ഫീസിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും വെട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക കണ്ടെത്തൽ. ചതുരശ്രയടിക്ക് 1500 രൂപയിൽ താഴെ വില കാണിച്ച ഫ്ലാറ്റുകളെയാണ് പട്ടികയിൽപെടുത്തിയത്. ഇവയിൽതന്നെ ചതുരശ്രയടിക്ക് 1000 രൂപയിലും 500 രൂപയിലും താഴെ കാണിച്ചവയുമുണ്ട്.
എത്ര രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണ്ടെത്താൻ പ്രമാണ പരിശോധനയിൽ പ്രാവീണ്യമുള്ളവരെയും ഐ.ടി വിദഗ്ധരെയും ഉൾപ്പെടുത്തി രജിസ്ട്രേഷൻ ഐ.ജിയുടെ ഓഫിസിൽ പ്രത്യേക സെൽ രൂപവത്കരിക്കും. വിവിധ ജില്ലകളിലെ പ്രദേശങ്ങൾ തിരിച്ചാകും കണക്കുകൾ വിശകലനം ചെയ്യുക. തുടർന്ന്, ഫ്ലാറ്റ് ഉടമകളിൽനിന്ന് നഷ്ടം ഈടാക്കാനുള്ള നടപടിയിലേക്ക് കടക്കും. ആവശ്യമെങ്കിൽ റവന്യൂ റിക്കവറിയും സ്വീകരിക്കും.
മരടിൽ 40-50 ലക്ഷം രൂപക്ക് വിറ്റ ഫ്ലാറ്റുകൾ 12 വർഷം മുമ്പ് വാങ്ങിയവർ ആധാരത്തിൽ കാണിച്ച വില ലക്ഷത്തിൽ താഴെ മാത്രമായിരുന്നു.
ഇപ്പോൾ കണ്ടെത്തിയ ക്രമക്കേടിൽ നടപടികൾ പൂർത്തിയായ ശേഷം അഞ്ചുവർഷത്തിനിടെ നടന്ന വാണിജ്യകെട്ടിടങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങളും ശേഖരിക്കാൻ ആലോചിക്കുന്നുണ്ട്. ഫ്ലാറ്റുകളുടെ മൂല്യനിർണയത്തിന് എൻജിനീയർമാർ ഉൾപ്പെട്ട പാനൽ നൽകുന്ന സർട്ടിഫിക്കറ്റിലും കൃത്രിമമുള്ളതായി സംശയിക്കുന്നു. അന്വേഷണത്തിനുശേഷം കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും.
കിട്ടാനുള്ളത് 600 കോടി
പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് നടന്ന വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ട് ആധാരത്തിൽ വിലകുറച്ച് കാണിച്ച 1,90,000 കേസുകൾ കണ്ടെത്തിയിരുന്നു. രജിസ്ട്രേഷൻ ഫീസിലും സ്റ്റാമ്പ് ഡ്യൂട്ടിയിലുമായി 600 കോടിയുടെ വെട്ടിപ്പാണ് നടന്നതെന്ന് രജിസ്ട്രേഷൻ ഐ.ജി എ. അലക്സാണ്ടർ പറഞ്ഞു. തുക ഈടാക്കാൻ ഉടമകൾക്ക് അന്തിമ നോട്ടീസ് അയക്കുന്നതടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ രജിസ്ട്രേഷൻ വകുപ്പ് ഇവർക്കെതിരെ റവന്യൂ റിക്കവറി നടപടികളിലേക്ക് നീങ്ങുകയാണെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.