തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ധനവകുപ്പ് ആരംഭിച്ച അന്വേഷണം വിജിലൻസ് അന്വേഷണം ഒഴിവാക്കാനുള്ള നീക്കത്തിെൻറ ഭാഗമെന്ന് ആക്ഷേപം. ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്ന സുരേഷിന് കൺസൾട്ടൻസി വഴി നിയമനം നൽകിയതെന്ന് ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും ഉൾപ്പെട്ട സമിതി കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിനായി ധനകാര്യ പരിശോധനാ വിഭാഗത്തെ ചുമതലപ്പെടുത്തിയത്. ഐ.ടി വകുപ്പിൽ നടന്ന നിയമനങ്ങൾ പരിശോധിക്കാനും രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തീകരിക്കാനും നിർദേശിച്ചു.
എന്നാൽ, അന്വേഷണം ബോധപൂർവം വൈകിപ്പിച്ച് മറ്റ് അന്വേഷണങ്ങളിൽനിന്ന് ശിവശങ്കറെ രക്ഷിക്കാനും ശ്രമമുണ്ടത്രെ. പരിശോധനാവിഭാഗത്തെ നിയന്ത്രിക്കുന്ന ഭരണപക്ഷ അനുകൂല സംഘടനാനേതാവിെൻറ ഇടപെടലാണ് ആക്ഷേപത്തിന് ആധാരം.
സ്വപ്നക്ക് വഴിവിട്ട മാർഗത്തിലൂടെ ജോലി നൽകിയതുവഴി സർക്കാറിന് ധനനഷ്ടമുണ്ടായി. ഇതിന് കൂട്ടുനിന്നതാകട്ടെ ഐ.എ.എസ് ഉദ്യോഗസ്ഥനും. പ്രാഥമിക അന്വേഷണത്തിൽതന്നെ ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടതിനാൽ ശിവശങ്കറിനെതിരെ ഉടൻ വിജിലൻസ് അന്വേഷണം നടത്താനാകും. ഇതിനായി സർക്കാറിെൻറ അനുമതി വിജിലൻസ് തേടേണ്ടതുണ്ട്.
ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തിൽ നിയമിച്ച സംഭവത്തിൽ സമാനമായ അന്വേഷണത്തിൽനിന്ന് മുമ്പ് മന്ത്രി ഇ.പി. ജയരാജൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. നിയമനം ഉടൻ റദ്ദാക്കിയതിനാൽ അന്ന് പൊതുപണം നഷ്ടപ്പെട്ടില്ല. എന്നാൽ, മാസങ്ങളോളം സ്വപ്ന പ്രതിഫലം പറ്റിയതിനാൽ വിജിലൻസിന് അഴിമതിക്ക് കേസെടുക്കാനാകും. എന്നാൽ, അതിന് തടയിടാനാണ് ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അന്വേഷണം ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാൽ ധനകാര്യ പരിശോധനാവിഭാഗത്തെ ചുമതലപ്പെടുത്തിയെന്ന് സർക്കാർ ബോധിപ്പിക്കും. അതുവഴി വിജിലൻസ് അന്വേഷണം ഒഴിവാക്കാനാവും.
ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെങ്കിലും കുറ്റാരോപണ മെമ്മോ കൈമാറിയിട്ടില്ല. 90 ദിവസത്തിനകം ഇത് നൽകണമെന്നാണ് ചട്ടം. ഇല്ലെങ്കിൽ ശിവശങ്കറിന് തിരികെ സർവിസിൽ പ്രവേശിക്കാം. നിലവിലെ സസ്പെൻഷൻ ഉത്തരവ് പ്രകാരം അദ്ദേഹത്തിന് എല്ലാ ആനുകൂല്യവും ലഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.