തൃശൂർ : കേന്ദ്ര സർക്കാരിന്റെ പുതിയ എഫ്.സി.ആർ.എ ഭേദഗതി ബില്ലിനെതിരെ തൃശൂർ അതിരൂപത മെത്രാപ്പോലീത്ത് മാർ ആൻഡ്രൂസ് താഴത്ത്. പുതിയ ബില്ല് ഭരണഘടനാ വിരുദ്ധവും പൗരാവകാശങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം തൃശൂരിൽ പറഞ്ഞു. വിദേശ സഹായ നിയന്ത്രണ നിയമത്തിലെ പുതിയ വ്യവസ്ഥകൾ വ്യക്തികളുടേയും സംഘടനകളുടേയും പ്രവർത്തന സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും സ്വത്തുകൾ കണ്ടുകെട്ടാനുള്ള വ്യവസ്ഥകൾ അങ്ങേയറ്റം ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രൈസ്തവർക്ക് മാത്രമല്ല, സന്നദ്ധ സംഘടനകൾക്കും പ്രയാസം സൃഷ്ടിക്കുന്നതാണ് എഫ്.സി.ആർ.എ ഭേദഗതി. ഭാരതത്തിന്‍റെ രാഷ്ട്രനിർമ്മിതിക്ക് ആനുപാതികമായി വളരെ ചെറിയ ന്യൂനപക്ഷമായിട്ടും ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളവരാണ് ക്രൈസ്തവർ. പണ്ട് കാലത്ത് ക്രൈസ്തവർക്ക് പലപ്പോഴും പുറത്തുനിന്ന് പൈസ വന്നിട്ടുണ്ട്. അത് ഇന്ന് വന്നതല്ല, നൂറ്റാണ്ടുകളായി കിട്ടുന്നതാണ്. ക്രൈസ്തവർക്ക് മാത്രമല്ല കിട്ടുന്നത്. ക്രൈസ്തവർക്ക് കിട്ടിയത് സ്കൂൾ തുടങ്ങാനും അനാഥാലയങ്ങൾ തുടങ്ങാനും പോലുള്ള രാഷ്ട്രനിർമ്മിതിക്കാണ് ഉപയോഗിച്ചിട്ടുള്ളത്. പുറത്ത് നിന്ന് കിട്ടിയ സംഖ്യ മാത്രമല്ല. അതിന് നാട്ടിൽ നിന്ന് പിരിച്ചെടുത്ത പൈസയുമുണ്ട്. ഒത്തിരിപേരുടെ എഫ്.സി.ആർ.എ ഇപ്പോൾ ക്യാൻസൽ ചെയ്തിട്ടുണ്ട്. അതിൽ നല്ലൊരു ശതമാനം ക്രൈസ്തവരുടേതാണ്. പുതിയ നിയമമനുസരിച്ച് എഫ്.സി.ആർ.എയുടെ പെർമിഷൻ പുതുക്കിയിട്ടില്ല. ചെറിയ ചെറിയ കാര്യങ്ങളുടെ പേരിലാണ് എഫ്.സി.ആർ.എ ക്യാൻസൽ ചെയ്യുന്നത്.
എഫ്.സി.ആർ.എ വഴി ക്യാഷ് കിട്ടിയിട്ടുള്ള സ്ഥാപനങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ സ്വത്ത് കണ്ടുകെട്ടാനുള്ള പുതിയ നിയമം എല്ലാവർക്കും ആശങ്കയുള്ളതാണ്. അതിൽ ഏറെ ആശങ്ക ക്രൈസ്തവർക്കാണ്. പുതിയ എഫ്.സി.ആർ.എ ഭേദഗതി ഭരണഘടനാ വിരുദ്ധവും പൗരാവകാശങ്ങളുടെ ലംഘനവുമാണ്.
പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ തുടങ്ങിയ വിശുദ്ധ ദിനങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ചതിൽ സഭയ്ക്കുള്ള വേദന അദ്ദേഹം അറിയിച്ചു. കുട്ടികൾക്ക് പ്രാർത്ഥനാപൂർവ്വം ചെലവഴിക്കേണ്ട ദിവസങ്ങളിൽ പരീക്ഷ എഴുതേണ്ടി വരുന്നത് നിർഭാഗ്യകരമാണ്. വിശേഷദിവസങ്ങളിൽ തന്നെ ഹോം വോട്ടിംഗ്, ഉദ്യോഗസ്ഥർക്കുള്ള പരിശീലനം എന്നിവ നിശ്ചയിച്ചതിലും അദ്ദേഹം വേദന രേഖപ്പെടുത്തി. ഇത്തരം നടപടികൾ വിശ്വാസികളുടെ അവകാശങ്ങളെ മാനിക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.