യാത്രക്കിടെ മിഠായി വാങ്ങാൻ കാർ നിർത്തിയ കുടുംബം നാലു വയസ്സുകാരനെ മറന്നു; കാറിന് പിറകെ നിലവിളിച്ചോടിയ കുട്ടിക്ക് രക്ഷകരായി നാട്ടുകാർ, സംഭവം മലപ്പുറം മങ്കടയിൽ
മങ്കട: യാത്രക്കിടെ മിഠായി വാങ്ങാൻ കാർ നിർത്തിയ കുടുംബം നാലു വയസ്സുകാരനെ വഴിയിൽ മറന്നു. മങ്കട കോഴിക്കോട് പറമ്പ് ആയിരനാഴി പടിയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. റോഡരികിൽ കരഞ്ഞ് നിൽക്കുന്ന കുട്ടിയെ കണ്ട് ആളുകൾ അന്വേഷിച്ചപ്പോഴാണ് കുട്ടി ഒരു ചുവന്ന കാറിന് പിറകെ ഓടുന്നത് കണ്ടതായി നാട്ടുകാരിൽ ചിലർ പറഞ്ഞത് .
കുട്ടിയുടെ കൈയിൽ നിറയെ മിഠായി ഉണ്ടായിരുന്നു. മിഠായി വാങ്ങിയ കട കുട്ടി കാണിച്ചുകൊടുക്കുകയും കച്ചവടക്കാരൻ കുട്ടിയെ തിരിച്ചറിയുകയും ചെയ്തു. യാത്രക്കിടെ മിഠായി വാങ്ങാൻ കാർ നിർത്തിയ കുടുംബം കുട്ടിയെ കൂടാതെ യാത്ര ചെയ്തതാണെന്ന് അറിഞ്ഞപ്പോൾ
നാട്ടുകാർ പല ഭാഗത്തേക്കും വിവരമറിയിച്ചു. ഇതിനിടെ, 20 മിനിറ്റിനകം കാർ തിരികെ വന്നു കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.
ഒറ്റപ്പാലത്തേക്കുള്ള യാത്രക്കിടെയാണ് കുടുംബം മിഠായി വാങ്ങാൻ ആയിരനാഴി പടിയിലെ കടക്ക് മുന്നിൽ കാർ നിർത്തി ഇറങ്ങിയത്. അതിനിടെ നാലു വയസ്സുകാരനെ സീറ്റിൽനിന്ന് മാറ്റിയിരുത്താൻ വേണ്ടി കാറിൽനിന്ന് ഇറക്കിയിരുന്നു. എന്നാൽ, കുട്ടി കാറിന് പുറത്താണെന്ന് അറിയാതെ കുടുംബം യാത്ര തുടരുകയായിരുന്നു. കുറേ ദൂരം പോയപ്പോഴാണ് കുട്ടി വാഹനത്തിൽ ഇല്ലെന്ന് മനസ്സിലാക്കി ഇവർ തിരിച്ചുവന്നത്. അവസരോചിതമായി ഇടപെട്ട് കുട്ടിയെ സംരക്ഷിച്ച നാട്ടുകാർക്ക് കുടുംബം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.