കെ. മുരളീധരൻ

മുഖത്ത് പുരട്ടുന്നത് സൂക്ഷിച്ചു വേണം! ഫേസ് ക്രീമുകളിൽ അമിത അളവിൽ രാസവസ്തുക്കൾ

തിരുവനന്തപുരം: വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വിപണനം തടയാൻ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പാക്കുന്ന ‘ഓപറേഷൻ സൗന്ദര്യ’യുടെ ഭാഗമായി സംസ്ഥാനത്ത് 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി. ജൂലൈ അവസാന വാരത്തോടെ പദ്ധതിയുടെ നാലുഘട്ടം പിന്നിട്ടപ്പോഴുള്ള കണക്കാണിതെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

നിയമാനുസൃത ലൈസൻസോടെ നിർമിക്കുന്നതും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ സൗന്ദര്യവർധക വസ്തുക്കൾ മാത്രമേ വിപണിയിൽ ലഭ്യമാകുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പിന് മന്ത്രി നിർദേശം നൽകി.

പിടികൂടിയ ഫൈസ, ഗോറി എന്നീ ഫേസ് ക്രീമുകളിൽ 20,000 വരെ പി.പി.എം മൂല്യം കണ്ടെത്തി. ഇത് ഗുരുതര ത്വഗ്​ രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഫേസ് ക്രീമുകളിൽ ഒരു ശതമാനം പി.പി.എം (പാർട്സ് പെർ മില്ല്യൺ) രാസവസ്തുക്കൾ മാത്രമാണ് അനുവദനീയം. പാകിസ്താൻ നിർമിതമായ ഈ ക്രീമുകൾ പർച്ചേസ് ബില്ലുകൾ പോലുമില്ലാതെയാണ് വിപണിയിലെത്തുന്നതെന്നും കണ്ടെത്തി.

ഫേസ് ക്രീമുകളുടെ അമിത ഉപയോഗവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സൗന്ദര്യവർധക വസ്തുക്കളുടെ സാമ്പിളുകൾ ഗുണനിലവാര പരിശോധനക്കായി വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറികളിലേക്ക് അയച്ചു. ഇതിൽ ചില ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയ പരിധിയേക്കാൾ കൂടുതൽ മെർക്കുറിയുടെ അംശം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നിയമ നടപടി സ്വീകരിച്ചു.

ആദ്യഘട്ടത്തിൽ 5.09 ലക്ഷം രൂപ, രണ്ടാംഘട്ടം 2.50 ലക്ഷം, മൂന്നാംഘട്ടം 1.50 ലക്ഷം, നാലാം ഘട്ടം 55,000 രൂപ എന്നിങ്ങനെയാണ് പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം. കോസ്‌മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും മതിയായ കോസ്‌മെറ്റിക്സ് നിർമാണ ലൈസൻസില്ലാത്തതും നിയമപരമായ വ്യവസ്ഥകൾ പാലിക്കാതെ വിപണിയിൽ എത്തിച്ചതുമായ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടിയവയിൽ ഉൾപ്പെടുന്നു. 

Tags:    
News Summary - 10 ലക്ഷത്തിന്റെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.