തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി വിതരണത്തിൽ വീഴ്ച ഉണ്ടായ സംഭവത്തില്‍ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി. തിരുവനന്തപുരം സബ് ഡിവിഷനിലെ ഓവർസിയറെയേയും അസി. എഞ്ചിനീയറെയുമാണ് സസ്പെൻഡ് ചെയ്തത്. പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇവർക്ക് വീഴ്ച പറ്റിയെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. മന്ത്രി മുഹമ്മദ് റിയാസാണ് നടപടിക്ക് നിർദേശം നൽകിയത്.
അസി. എക്സിക്യൂട്ടീവ് എൻജിനീയർക്കെതിരെയും നടപടി ഉണ്ടാകും. കൂടുതൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ചീഫ് എഞ്ചിനീയർക്ക് നിർദേശം നൽകി.
സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയാണ് എസ്.എ.ടി. സർക്കാരിനും ആരോഗ്യ വകുപ്പിനും ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു.ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര അനാസ്ഥ ഉണ്ടായി. മൂന്ന് മണിക്കൂറിലേറെ നേരം കുഞ്ഞുങ്ങളും അമ്മമാരും കനത്ത ഇരുട്ടിലായി. എസ്.എ.ടിയിലെ ഡോക്ടർമാർ ടോർച്ച് വെളിച്ചത്തിലായിരുന്നു രോഗികളെ നോക്കിയത്.
രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പുറത്തുനിന്നും ജനറേറ്റർ എത്തിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.
അത്യാഹിത വിഭാഗം അടക്കമുള്ള പ്രധാനപ്പെട്ട ആശുപത്രിയിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ തയാറാക്കുന്നതിലാണ് വിവിധ വിഭാഗങ്ങൾക്ക് വീഴ്ചയുണ്ടായത്. സംഭവത്തില്‍ ആരോഗ്യമന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ നടപടിയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.