'ഒരു കാലത്ത് ഭൂമി പരന്നതാണെന്നാണല്ലോ കരുതിയത്, ഇന്നങ്ങനെയല്ല'; എം.എം. മണിയുടെ തിരുത്തിൽ ഇ.പി. ജയരാജന്‍റെ മറുപടി

രു കാലഘട്ടത്തിൽ ഭൂമി പരന്നതാണെന്നായിരുന്നല്ലോ കരുതിയിരുന്നതെന്നും ഇന്ന് ശാസ്ത്രം വളർന്ന് കണ്ടുപിടിത്തങ്ങൾ വികസിച്ചപ്പോൾ ഭൂമി അണ്ഡാകൃതിയിലാണെന്നത് ശരിയായി വന്നെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കെ.കെ. രമക്കെതിരായ പ്രസ്താവന എം.എം. മണി തിരുത്തിയതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.

ഇന്നലെ വരെ ശരി എന്ന് പറഞ്ഞിരുന്ന കാര്യമാണ് ഇന്ന് മണി തിരുത്തിയതെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഇ.പി. ജയരാജന്‍റെ മറുപടി.

'പലതും അങ്ങനെയാണ്. ചരിത്രപരമായി തന്നെ പരിശോധിച്ചാൽ അങ്ങനെ കാണാം. ഇന്ന് ശരിയായിരിക്കും. നാളെ അത് അങ്ങനെയാകണമെന്നില്ല. ഇന്നത്തെ ശരി നാളെ തെറ്റാകാം. ഒരു കാലഘട്ടത്തിൽ ഈ ഭൂമി പരന്നതായിരുന്നു. ഇന്ന് അങ്ങനെയല്ല. ശാസ്ത്രം വളർന്ന് കണ്ടുപിടിത്തങ്ങൾ വികസിച്ചുവന്നപ്പോൾ ഭൂമി അണ്ഡാകൃതിയിലാണെന്ന് വന്നു. ഇന്ന് അതാണ് ശരി. എന്നാൽ, ഭൂമി പരന്നതാണ് എന്ന കാലഘട്ടത്തിൽ മനുഷ്യന്‍റെ ബോധം അതാണ്. ചിന്ത അതാണ്. അന്നത്തെ ശാസ്ത്രപരമായ അറിവ് അതാണ്. അത് ശരിയെന്ന് പറയും. അത് സ്വാഭാവികമാണ്. അത് മനുഷ്യസഹജമാണ്. അതുതന്നെയാണ് ഇവിടെയും നടന്നിട്ടുള്ളതെന്ന് കണക്കാക്കിയാൽ മതി' -ഇ.പി. ജയരാജൻ പറഞ്ഞു. 

Full View

വിമാനത്തിലെ കൈയേറ്റം: ഇ.പി ജയരാജനെതിരെ കേസെടുക്കാൻ ഉത്തരവ്

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ കൈയേറ്റം ചെയ്ത കേസിൽ മുൻ മന്ത്രി ഇ. പി. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ്‌ അടക്കമുള്ളവർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം.

മനപ്പൂർവമല്ലാത്ത നരഹത്യ, വധ ശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയുവാനാണ് കോടതി നിർദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മജിസ്‌ട്രേറ്റ് ലെനി തോമസിന്റേതാണ് ഉത്തരവ്. ഇ.പി ജയരാജൻ, മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ്‌ അംഗങ്ങളായ അനിൽ കുമാർ, സുനീഷ് വി.എം എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക.

ജൂൺ 14ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു പറന്ന ഇൻഡിഗോ വിമാനത്തിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. മുഖ്യമന്ത്രിക്കൊപ്പം യാത്രചെയ്ത ജയരാജൻ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിടിച്ചുതള്ളുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് ഇൻഡിഗോ വിമാനത്തിൽ യാത്രവിലക്ക് ഏർപ്പെടുത്തിയിരുന്നു.

കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ.പി ജയരാജൻ യൂത്ത് കോൺഗ്രസുകാരെ തള്ളിവീഴ്ത്തുന്ന ദൃശ്യം പ്രചരിച്ചിരുന്നു. സംഭവം വൻ വിവാദത്തിന് വഴിയൊരുക്കുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - EP Jayarajan reply to question about MM Manis statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.