തിരുവനന്തപുരം: പ്രതിസന്ധി പരിഹരിക്കാൻ 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി വിളിച്ച ടെൻഡറിൽ ഉയർന്ന വില ആവശ്യപ്പെട്ട് കമ്പനികൾ. ടെൻഡറിൽ പങ്കെടുത്ത അദാനി പവർ യൂനിറ്റിന് 6.90 രൂപയും ഡി.പി. പവർ 6.97 രൂപയുമാണ് ആവശ്യപ്പെട്ടത്. കെ.എസ്.ഇ.ബി ഇവരുമായി നടത്തിയ ചർച്ചയിൽ 6.88 രൂപയായി കുറക്കാൻ ഇരുകമ്പനികളും തയാറായി. ഇതിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങുന്നതിൽ കെ.എസ്.ഇ.ബി െറഗുലേറ്ററി കമീഷന്റെ അനുമതി തേടും.
നേരേത്ത യൂനിറ്റിന് 4.29 രൂപ വീതം വൈദ്യുതി വാങ്ങിവന്ന ദീർഘകാല കരാറുകൾ ചട്ടലംഘനം ചൂണ്ടിക്കാട്ടി െറഗുലേറ്ററി കമീഷൻ റദ്ദാക്കിയിരുന്നു. ഇതിനുപകരം വൈദ്യുതി വാങ്ങാൻ ക്ഷണിച്ച ടെൻഡറിലാണ് ഉയർന്ന തുക കമ്പനികൾ ആവശ്യപ്പെട്ടത്. റദ്ദാക്കിയ കരാറിൽ വൈദ്യുതി നൽകിയിരുന്ന ജാംബുവ, ജിൻഡാൽ കമ്പനികൾ പുതിയ ടെൻഡറിൽ പങ്കെടുത്തതുമില്ല. ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുമ്പോൾ സ്വാഭാവികമായും അതിന്റെ അധിക ബാധ്യത ഉപഭോക്താക്കൾക്കാവും. 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് ടെൻഡറെങ്കിലും 403 മെഗാവാട്ടാണ് ഇരുകമ്പനികളുമായി വാഗ്ദാനം ചെയ്തത്. അദാനി പവർ 303 മെഗാവാട്ടും ഡി.ബി പവർ 100 മെഗാവാട്ടും. രാവിലെ ടെൻഡർ തുറന്നപ്പോൾ ഉയർന്ന വിലയാണ് കമ്പനികൾ േക്വാട്ട് ചെയ്തിരിക്കുന്നതെന്ന് വ്യക്തമായി. ഉച്ചക്കുശേഷം കെ.എസ്.ഇ.ബി അധികൃതർ ഈ കമ്പനികളുമായി ചർച്ച നടത്തി. ഇതിലാണ് ഇരു കമ്പനികളും യൂനിറ്റിന് 6.88 രൂപ വീതമായി കുറക്കാൻ സമ്മതിച്ചത്. 2028 വരെ വൈദ്യുതി വാങ്ങാനാണ് ടെൻഡർ. രണ്ട് കമ്പനികളും ഏകദേശം ഒരേ നിരക്ക് േക്വാട്ട് ചെയ്തു എന്നത് ശ്രദ്ധേയമാണ്. ജിൻഡാൽ, ജാംബുവ കമ്പനികളിൽ നിന്ന് 465 മെഗാവാട്ടാണ് വാങ്ങിയിരുന്നത്.
മഴക്കുറവ് മൂലം ഉണ്ടായ പ്രതിസന്ധി മറികടക്കാൻ 200 മെഗാവാട്ട് വാങ്ങുന്നതിന് ഹ്രസ്വകാല കരാറിനും ബോർഡ് ടെൻഡർ ക്ഷണിച്ചിരുന്നു. ഇത് ചൊവ്വാഴ്ച തുറക്കും. നവംബർ വരെ വൈദ്യുതി നൽകാനാണ് ഈ ടെൻഡർ. ഇതിന് പുറമെ മഴ ശക്തമാകുമ്പോൾ മടക്കി നൽകുന്ന വിധം സ്വാപ്പിങ് വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ടെൻഡറും ക്ഷണിച്ചിരുന്നു. ഇത് ബുധനാഴ്ച തുറന്നേക്കും.
പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് നിലവിലെ ക്ഷാമം പരിഹരിക്കുന്നത്. ഏതാനും ദിവസമായി മഴ ശക്തമായത് പ്രതീക്ഷ നൽകുന്നു. സംഭരണികളിലേക്ക് നീരൊഴുക്ക് വർധിക്കുകയും വൈദ്യുതി ഉപയോഗം കുറയുകയും ചെയ്തു. പീക്ക് സമയത്ത് ഉപയോഗം കുറക്കാൻ ബോർഡ് ഉപഭോക്താക്കേളാട് അഭ്യർഥിച്ചിട്ടുണ്ട്.
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾ പുനഃസ്ഥാപിക്കാൻ സർക്കാറിന്റെ തിരക്കിട്ട നീക്കം. കെ.എസ്.ഇ.ബിയുടെ അഭ്യർഥന കണക്കിലെടുത്ത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഉന്നതതലയോഗം വിളിച്ചു. ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ 25 വർഷത്തേക്ക് ഒപ്പിട്ട 465 മെഗാവാട്ടിന്റെ കരാറുകളാണ് നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി മേയ് 10ന് വൈദ്യുതി റെഗുലേറ്ററി കമീഷൻ റദ്ദാക്കിയത്. ഇത്തവണ മഴ കുറഞ്ഞതോടെ പ്രതിസന്ധി ഇരട്ടിച്ചു. ഇതോടെ യൂനിറ്റിന് പ്രതിദിനം ഒമ്പത് രൂപ ശരാശരി നൽകിയാണ് പവർ എക്സേഞ്ചിൽനിന്ന് വൈദ്യുതി വാങ്ങുന്നത്. ഈ സാഹചര്യത്തിലാണ് മുമ്പ് 4.11 രൂപക്ക് വൈദ്യുതി ലഭിച്ചിരുന്ന കരാറിലേക്ക് മടങ്ങിപ്പോകാൻ സർക്കാർ ആലോചിക്കുന്നത്. ഇലക്ട്രിസിറ്റി ചട്ടത്തിലെ 108 പ്രകാരം റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കാൻ സർക്കാറിന് റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെടാം. ഉന്നതതലയോഗത്തിനുശേഷം കമീഷനുമായി ചീഫ് സെക്രട്ടറി കൂടിക്കാഴ്ച നടത്തും. തുടർന്നാകും മുഖ്യമന്ത്രിയുടെ അനുമതിയോടെ കരാറുകൾ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.