തിരുവനന്തപുരം: മികച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതിയുടെ നാല് പുരസ്കാരങ്ങള്‍ കേരളത്തിന്. ദേശീയ തെരഞ്ഞെടുപ്പ് കമീഷനാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. വിവര സാങ്കേതിക വിദ്യ ഫലപ്രദമായി വിനിയോഗിച്ച മികച്ച സംസ്ഥാനത്തിനുള്ള പുരസ്കാരത്തിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഇ.കെ. മാജി അര്‍ഹനായി.
തെരഞ്ഞെടുപ്പ് നടത്തിപ്പിന് നവീനമായ ആശയങ്ങള്‍ രൂപകല്‍പന ചെയ്തു നടപ്പാക്കിയ അന്നത്തെ കണ്ണൂര്‍ ജില്ല കലക്ടര്‍ പി. ബാലകിരണിനും സുരക്ഷാ ക്രമീകരണങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയതിന് അന്നത്തെ കണ്ണൂര്‍ എസ്.പി.ഹരിശങ്കറിനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച പൊതുമേഖലാ സ്ഥാപന പുരസ്കാരം കേരള സ്റ്റേറ്റ് ഐ.ടി മിഷനും ലഭിച്ചു. അന്നത്തെ ഐ.ടി മിഷന്‍ ഡയറക്ടര്‍ ആയിരുന്ന കെ. മുഹമ്മദ് വൈ. സഫിറുല്ല പുരസ്കാരം സ്വീകരിക്കും. ബുധനാഴ്ച സമ്മതിദായകരുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
ദിനാചരണത്തിന്‍െറ ഭാഗമായി സംസ്ഥാന തലത്തിലും ജില്ല തലങ്ങളിലും പോളിങ് ബൂത്തുകളിലും പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. കനകക്കുന്ന് കൊട്ടാരത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി . സദാശിവം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.