തിരുവനന്തപുരം: പിണറായിയുടെ വസതിയിൽനിന്ന് പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം. കാറിന്റെ ചില്ല് തകർക്കുകയും ഉദ്യോഗസ്ഥരെ കൂകി വിളിക്കുകയും ചെയ്തു. എട്ട് മണിക്കൂർ നീണ്ട പരിശോധന പൂർത്തിയാക്കി ഉച്ചക്ക് രണ്ടരോടെയായിരുന്നു ഉദ്യോഗസ്ഥർ പിണറായിയുടെ തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിൽ നിന്നുള്ള വീട്ടിൽനിന്ന് മടങ്ങിയത്. ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായെത്തുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ ഏറെപാടുപ്പെട്ടാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രേഖപ്പെടുത്തി. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഇ.ഡി ഉദ്യോഗസ്ഥർ മൊഴിയെടുത്തത്. തിരുവനന്തപുരത്തെ വാടകവീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇ.ഡി സംഘം പരിശോധനക്കായി എത്തിയത്.
കണ്ണൂരിൽനിന്നും ഇറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെയും പ്രവർത്തകർ കൂകി വിളിച്ചു. എന്നാൽ, നേതൃത്വം ഇടപ്പെട്ട് ഇത് തടഞ്ഞു.
മുഹമ്മദ് റിയാസിന്റെ കൊട്ടൂളിയിലെ വീട്ടിൽ പരിശോധന പൂർത്തിയാക്കി ഇ.ഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങിയപ്പോൾ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. വീടിന് മുന്നിൽ തടിച്ചുകൂടിയ സി.പി.എം പ്രവർത്തകർ ഉദ്യോഗസ്ഥരെ കൂവിവിളിക്കുകയും ഇ.ഡി വാഹനങ്ങൾ തടഞ്ഞുവെക്കുകയും ചെയ്തു. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ വസതിയുൾപ്പെടെ സംസ്ഥാനത്തെ 12 ഓളം കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. റെയ്ഡിനെതിരെ സംസ്ഥാനവ്യാപകമായി സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.