കൊച്ചി: ശനിയാഴ്്ച നടക്കുന്ന കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിനെച്ചൊല്ലി വിവാദം. മെട്രോയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനടക്കമുള്ള പ്രമുഖരെ ഉദ്ഘാടന വേദിയിൽനിന്ന് ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫിസ് ക്ഷണക്കത്ത് തയാറാക്കിയതാണ് വിവാദമായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തൃക്കാക്കര എം.എൽ.എ പി.ടി. തോമസ്, കൊച്ചി മെേട്രാ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് തുടങ്ങിയവർക്കും വേദിയിൽ സ്ഥാനമില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി, ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ പേരുകൾ മാത്രമേ ക്ഷണക്കത്തിലുള്ളൂ. ക്ഷണക്കത്തിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും മന്ത്രി തോമസ് ചാണ്ടി, കെ.വി. തോമസ് എം.പി, മേയർ സൗമിനി ജയിൻ എന്നിവർക്കും വേദിയിൽ ഇരിപ്പിടമുണ്ടാകും. പ്രധാനമന്ത്രി, മുഖ്യമന്ത്രി, വെങ്കയ്യ നായിഡു എന്നിവർക്ക് മാത്രമായിരിക്കും സംസാരിക്കാൻ അവസരം.
13 പേരടങ്ങുന്ന പട്ടികയാണ് കെ.എം.ആർ.എൽ അധികൃതർ പ്രധാനമന്ത്രിയുടെ ഓഫിസിൽ നൽകിയിരുന്നത്. മുഖ്യമന്ത്രി, ഗവർണർ, ഇ. ശ്രീധരൻ, പ്രതിപക്ഷ നേതാവ്, മന്ത്രി തോമസ് ചാണ്ടി, കെ.വി. തോമസ് എം.പി, ഏലിയാസ് ജോർജ്, പി.ടി. തോമസ് എം.എൽ.എ, മേയർ സൗമിനി ജയിൻ, കേന്ദ്ര നഗരവികസന സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി തുടങ്ങിയവരാണ് ഇതിലുണ്ടായിരുന്നത്. എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫിസ് ഇതിൽനിന്ന് ആറ് പേരെ വെട്ടുകയായിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ഏഴ് പേർ മാത്രേമ ഉണ്ടാകൂ എന്നാണത്രേ ചട്ടം.
ഇ. ശ്രീധരനെ ഒഴിവാക്കിയതാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്. എന്നാൽ, ഇതിൽ അസ്വാഭാവികതയില്ലെന്നും തീരുമാനം അംഗീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 16ന് കൊച്ചിയിലെത്തുമെന്നും ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനപ്രതിനിധികളെ വേദിയിൽനിന്ന് ഒഴിവാക്കിയത് അവഹേളനമാണെന്ന് പി.ടി. തോമസ് എം.എൽ.എ പ്രതികരിച്ചു. സുരക്ഷ കാരണങ്ങൾ പറഞ്ഞാണ് ഇവർ ഒഴിവാക്കപ്പെട്ടത്. എന്നാൽ, കൊച്ചി മെട്രോ നിർമാണ ഉദ്ഘാടനത്തിനായി അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് എത്തിയപ്പോൾ ശ്രീധരനടക്കം എല്ലാവരും പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനപ്രതിനിധികളെ ഒഴിവാക്കിയതിൽ നഗരസഭയും പ്രതിഷേധിച്ചു. ക്ഷണക്കത്ത് തയാറാക്കിയത് പ്രധാനമന്ത്രിയുടെ ഓഫിസാണെന്നും ഇതുമായി തങ്ങൾക്ക് ബന്ധമില്ലെന്നും കെ.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.