പൊന്നാനി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന റാപ്പിഡ് റെയിൽ പദ്ധതി കേരളത്തിൽ മുഴുവൻ പ്രായോഗികമല്ലെന്നും കൊല്ലം മുതൽ തിരുവനന്തപുരം വരെ ഈ പദ്ധതി സാധ്യമാകുമെന്നും മെട്രോ മാൻ ഇ ശ്രീധരൻ. ആർ.ആർ.ടിയേക്കാൾ അതിവേഗ റെയിൽവേയാണ് കേരളത്തിന് അനുയോജ്യം. ഇവ തമ്മിൽ വേഗതയിൽ വലിയ വ്യത്യാസമുണ്ട്. സർക്കാറിന്റേത് ഇലക്ഷൻ സ്റ്റണ്ട് മാത്രമാണ്.
തെരഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണം ആണ് നടക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹൈ സ്പീഡ് റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകും. ഇത് കേന്ദ്രത്തിന്‍റെ പദ്ധതിയാണ്. സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തം ഭൂമി ഏറ്റെടുക്കൽ മാത്രം ആണ്. ഇപ്പോഴത്തെ എതിർപ്പ് താൽക്കാലികം മാത്രമാണ്. സംസ്ഥാന സർക്കാർ സഹകരിച്ചില്ലെങ്കിൽ കേന്ദ്രം വഴി കാണും. അതിവേഗ റെയിൽവേയുടെ ശരാശരി വേഗത മണിക്കൂറിൽ 200 കിലോമീറ്ററിന് മുകളിലായിരിക്കുമ്പോൾ റാപ്പിഡ് റെയിലിന്റേത് കേവലം 70-75 കിലോമീറ്റർ മാത്രമാണ്.
അതിവേഗ റെയിൽ പദ്ധതി മുടക്കിയത് താനാണെന്നുള്ള പരാമർശം തെറ്റാണ്. അതിവേഗ റെയിൽ പദ്ധതി തുടക്കമിട്ടത് സി.പി.എമ്മാണ്. 2010ൽ ജപ്പാൻ വിദഗ്ധർ നടത്തിയ പഠന റിപ്പോർട്ട് പ്രകാരം അതിവേഗ റെയിൽ കേരളത്തിൽ പ്രായോഗികമാണെന്ന് കണ്ടെത്തിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ 2016ൽ താൻ പദ്ധതിയുടെ വിശദമായ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും, വലിയ ചിലവ് വരുമെന്ന കാരണം പറഞ്ഞ് സംസ്ഥാന സർക്കാർ ഈ പദ്ധതിയിൽ നിന്നും പിന്മാറി കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു. അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിലും നയപരമായ മാറ്റങ്ങളിലും ഇ. ശ്രീധരൻ അതൃപ്തി രേഖപ്പെടുത്തി
അതിവേഗ റെയിൽപാത (ആർ.ആർ.ടി.എസ്) പദ്ധതി നാല് ഘട്ടങ്ങളായി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ആദ്യഘട്ടമായി തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ട്രാവൻകൂർ ലൈൻ, അതിനൊപ്പം തിരുവനന്തപുരം മെട്രോയും കൊച്ചി മെട്രോയുടെ സംയോജിപ്പിക്കലും ഒരേ സമയക്രമത്തിൽ സമാന്തരമായി ആരംഭിക്കും. 284 കിലോമീറ്റർ വരുന്ന ആദ്യഘട്ടം 2027ൽ നിർമാണം ആരംഭിച്ച് 2033ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടമായി തൃശൂർ മുതൽ കോഴിക്കോട് വരെ മലബാർ ലൈനും കോഴിക്കോട് മെട്രോയും നടപ്പാക്കും. മൂന്നാംഘട്ടമായി കോഴിക്കോട് മുതൽ കണ്ണൂർ വരെ കണ്ണൂർ ലൈൻ വികസിപ്പിക്കാനും അവസാന ഘട്ടമായി കണ്ണൂർ മുതൽ കാസർകോട് ലൈൻ പൂർത്തിയാക്കാനുമാണ് നിർദേശമുള്ളത്.
പദ്ധതി അയൽ സംസ്ഥാനങ്ങളുടെകൂടി സഹകരണത്തോടെ പാലക്കാട് വഴി കോയമ്പത്തൂരിലേക്കും തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കും കാസർകോട് വഴി മംഗലാപുരത്തേക്കും ഭാവിയിൽ വികസിപ്പിക്കാനാകും. ഘട്ടങ്ങളായി, എന്നാൽ സമാന്തരമായുള്ള സമയക്രമത്തിൽ പദ്ധതി നടപ്പാക്കുന്നതിലൂടെ 12 വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളമുള്ള സമ്പൂർണ എ.ആർ.ടി.എസ് ശൃംഖല (തിരുവനന്തപുരം, കോഴിക്കോട് മെട്രോ ഉൾപ്പെടെ) യാഥാർഥ്യമാക്കാൻ സാധിക്കുമെന്നുമാണ് സർക്കാർ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.